ADVERTISEMENT

കഞ്ചിക്കോട് ∙ കാര്യക്ഷമതയില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നടപടികളുമായി നീങ്ങുന്നതിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമ്ൽ) വന്ദേഭാരത് സ്ലീപ്പർ കോച്ചിനു പിന്നാലെ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള കരാറും സ്വന്തമാക്കി. ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന മുംബൈ–അഹമ്മദാബാദ് ഹൈ–സ്പീഡ് റെയിൽവേ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണ കരാറാണ് ബെമ്‌ൽ ആഗോള ടെൻഡറിലൂടെ വിദേശ കോർപറേറ്റ് കമ്പനികളെ മറികടന്നു നേടിയെടുത്തത്. ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമാണം 2026 പൂർത്തിയാക്കാനാകുമെന്നാണ് ബെമ്‌ൽ മാനേജ്മെന്റ് റെയിൽവേക്കു നൽകിയ ഉറപ്പ്.

ബെംഗളൂരു, മൈസൂരു, കോളാർ ഖനി, പാലക്കാട് കഞ്ചിക്കോട് എന്നിങ്ങനെ 4 പ്ലാന്റുകളുള്ള ബെമ്‌ലിൽ, ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണം എവിടെ തുടങ്ങുമെന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. എന്നാൽ നേരത്തെ ഒട്ടേറെ മെമു കോച്ചുകളും പാസഞ്ചർ കോച്ചുകളും നിർമിച്ചിട്ടുള്ള റെയിൽ–ഡിഫൻസ് ഉപകരണങ്ങൾ നിർമിക്കുന്ന ബെമ്‌ലിന്റെ പാലക്കാട് കഞ്ചിക്കോട് പ്ലാന്റും ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനു തിരഞ്ഞെടുത്തേക്കുമെന്നും  സൂചനയുണ്ട്.  ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്നാണ് ബെമ്‌ൽ മാനേജ്മെന്റ്  അറിയിക്കുന്നത്. 8 കോച്ചുകളുള്ള 2 ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കാനാണ് റെയിൽവേ ബെമ്‌ലിനു കരാർ നൽകിയിട്ടുള്ളത്.

മണിക്കൂറിൽ 250 കിലോമീറ്റർ മുതൽ 280 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിനു കഴിയും. ഒരു ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഏകദേശം 200 മുതൽ 250 കോടി രൂപ ചെലവാണു പ്രതീക്ഷിക്കുന്നത്. നേരത്തെ വിദേശ രാജ്യങ്ങളിൽ നിന്നു ബുള്ളറ്റ് ട്രെയിൻ വൻ വില നൽകി ഇറക്കുമതി ചെയ്യാൻ വേണ്ടിയാണു കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിനിടെയിൽ ബെമ്ൽ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ പകുതി വിലയ്ക്ക് ലോകോത്തര നിലവാരത്തിൽ നിർമിച്ചതിലൂടെ ബെമ്‌ലിന്റെ സാധ്യത വർധിച്ചു.  കഴിഞ്ഞ മാസം ബെമ്‌ൽ ബെംഗളൂരു പ്ലാന്റിലാണ് രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ത്യൻ റെയിൽവേക്കു വേണ്ടി സ്വന്തമായി രൂപകൽപന ചെയ്ത് നിർമിച്ചു നൽകിയത്. 

ചെന്നൈ മെട്രോ കോർപറേഷനു വേണ്ടി 210 മെട്രോ കോച്ചുകൾ നിർമിക്കാനുള്ള കരാറും ഈ മാസം ബെമ്‌ൽ സ്വന്തമാക്കിയിരുന്നു. ചെന്നൈ മെട്രോ കോച്ചുകൾ നിർമിക്കാൻ ആഗോള ടെൻഡറിൽ പങ്കെടുത്ത് വിദേശ കമ്പനികളെ പരാജയപ്പെടുത്തി 3087 കോടി രൂപയുടെ ഓർഡറുകളാണ് ബെമ്‌ൽ നേടിയത്. 2023–24 സാമ്പത്തിക വർഷം ബെമ്ൽ 4054 കോടി രൂപ വിറ്റുവരവും 283 കോടി രൂപ ലാഭവും നേടി. എന്നാൽ ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കാര്യക്ഷമതയില്ലെന്ന തെറ്റായ വാദവുമായി ബെമ്ൽ സ്വകാര്യവൽക്കരണ നടപടികളുമായി മുന്നോട്ടു പോവുന്നത്. ബെമ്‌ൽ സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികളുടെ അനിശ്ചിതകാല സമരം 1348 ദിവസം പിന്നിട്ടു കഴിഞ്ഞു.

English Summary:

Defying privatization attempts, BEML, an Indian PSU, wins a global tender to build India's first bullet train. This achievement follows their successful delivery of Vande Bharat sleeper coaches, showcasing their expertise and cost-effectiveness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com