അപകടം പതിവ്; ചിതലിപ്പാലത്ത് അടിപ്പാത നിർമിക്കും, ദീർഘകാല പ്രശ്നത്തിന് പരിഹാരം
Mail This Article
കുഴൽമന്ദം∙ അപകടമേഖലയായ ദേശീയപാത ചിതലിപ്പാലത്ത് അടിപ്പാത നിർമിക്കും.പ്രദേശവാസികൾ ഇവിടെ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി, കലക്ടർ, ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇതിനുപുറമെ മനോരമ നിരന്തരം വാർത്തയും നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. ചിതലി പൗരസമിതി ചെയർമാൻ ടി.ആർ. ബാലസുബ്രഹ്മണ്യനെ, ദേശീയപാത അതോറിറ്റി രേഖാമൂലം അറിയിച്ചു.കാൽനടയാത്രക്കാർക്കായുള്ള അടിപ്പാത അനുവദിച്ചതായാണ് (പിയുസി) ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ അയച്ച കത്തിൽ പറയുന്നത്. ദർഘാസ് നടപടി ഉടനാരംഭിക്കും. 2.5 മീറ്റർ ഉയരവും ആറു മീറ്റർ വീതിയുമുള്ള അടിപ്പാതയിലൂടെ ചെറുവാഹനങ്ങൾക്കും യാത്ര ചെയ്യാനാകും.ഇതോടെ ഇവിടുത്തെ നാട്ടുകാരുടെ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നത്തിനു പരിഹാരമായി.
ഈ വർഷം ജനുവരിയിലാണ് ടി.ആർ. ബാലസുബ്രഹ്മണ്യൻ ചെയർമാനായി അടിപ്പാത നിർമിക്കാനായി പൗരസമിതി രൂപീകരിച്ച് ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകിയത്. തുടർന്ന് ഫൂട്ട് ഓവർ ബ്രിജ് നിർമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ഒരു പരിഹാരമല്ലെന്നു ചൂണ്ടിക്കാണിച്ച് വീണ്ടും നിവേദനം നൽകിയതിനെത്തുടർന്നാണ് അടിപ്പാത നിർമിക്കാൻ അനുമതി ലഭിച്ചത്.ബ്രിജിലൂടെ കയറ്റത്തിന്റെ ഉയരം മൂലം പൗരന്മാർക്ക് അവരുടെ ദൈനംദിന പാലുൽപന്നങ്ങൾ, റേഷൻ ഷോപ്പിൽ നിന്നുള്ള അരി, മണ്ണെണ്ണ മുതലായ സാധനങ്ങൾ വാങ്ങി കൊണ്ടുപോകുന്നതും പ്രായമായവർക്കും സ്കൂൾ കുട്ടികൾക്കും കയറിയിറങ്ങൽ തടസ്സമാകുമെന്നുമുള്ള നിവേദനത്തെ തുടർന്നാണ് അടിപ്പാത നിർമിക്കാൻ അനുമതിയായത്.