മഴ പെയ്താൽ ജലപ്രവാഹം, ദുരിതക്കയത്തിൽ വീട്ടുകാർ
Mail This Article
മണ്ണാർക്കാട്∙ മഴ പെയ്താൽ പെരിമ്പടാരി ഗോവിന്ദപുരത്തെ വീടുകളിൽ പ്രളയ സമാനമായ ജല പ്രവാഹം. ശുദ്ധജലവും വഴിയുമില്ലാതെ കുടുംബങ്ങൾ. മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ് വളപ്പിലെയും സ്വകാര്യ വ്യക്തിയുടെ സഥലത്തെയും വെള്ളമാണ് ഈ കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്. പത്ത് വർഷമായി ഉന്നയിക്കുന്ന ആവശ്യത്തോട് മുഖം തിരിച്ച് അധികാരികൾ. മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ് വളപ്പിനു താഴെ മണ്ണാർക്കാട് നഗരസഭയിലെ ഗോവിന്ദപുരത്തെ പട്ടിക വിഭാഗക്കാർക്കാണ് ഈ ദുരിതപ്പെയ്ത്ത്.
മഴ പെയ്താൽ മുകൾ ഭാഗത്തെ ഏക്കർ കണക്കിനു ഭൂമിയിലെ വെള്ളം മുഴുവൻ ഇവരുടെ വീടുകളിലേക്കും കിണറുകളിലേക്കുമാണ് ഒഴികിയെത്തുന്നത്. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന ചാൽ ഇല്ലാതായി. വെള്ളം ഒഴുകി വീട്ടുമുറ്റത്ത് തളം കെട്ടിക്കിടക്കുകയാണ്. ചെളിവെള്ളം മുഴുവൻ കിണറ്റിലേക്ക് ഇറങ്ങുന്നതിൽ ഉപയോഗിക്കാൻ കഴിയില്ല. മുറ്റത്തെ വെള്ളം താഴ്ന്ന ശേഷം മോട്ടർ ഉപയോഗിച്ച് കിണർ വറ്റിച്ച ശേഷമാണ് ഉപയോഗിക്കുന്നത്. പകൽ പണിക്കു പോകുന്ന വീട്ടമ്മമാർ പണി കഴിഞ്ഞെത്തി വീട്ടിലെ ചെളി നീക്കിയ ശേഷം വെള്ളം തേടി പോകേണ്ട സ്ഥിതിയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ അരയ്ക്കൊപ്പം വെള്ളക്കെട്ടാണ്. ഇതിലൂടെ വേണം കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ടുവരാനും വെള്ളം തേടി പോകാനും. പത്തു വർഷമായി ഈ അവസ്ഥ തുടങ്ങിയിട്ട്.
മഴക്കാലം തുടങ്ങിയ സമയത്ത് ഇവരുടെ ദുരിതം വാർത്തയായതിനെ തുടർന്ന് നഗരസഭാ െസക്രട്ടറി കോളജിന് നോട്ടിസ് നൽകിയിരുന്നു. വെള്ളക്കെട്ട് പരിഹരിച്ചുവെന്ന് കാണിച്ച് കോളജ് അധികൃതർക്ക് മറുപടിയും നൽകി. കോളജ് വളപ്പിലെ കുറച്ചു ഭാഗത്തെ വെള്ളം റോഡിലേക്കാണ് ഒഴുക്കുന്നത്. ഇത് കാരണം റോഡിലൂടെയുള്ള യാത്രയും അസാധ്യമായി. ഇനി ആരോടാണ് പരാതി പറയുകയെന്നാണ് സ്ത്രീകൾ ചോദിക്കുന്നത്. തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കോളജ് അധികൃതർ ഒരു നടപടിയും സ്വീകരിക്കില്ലെന്നും വെള്ളം ഒഴുകിപ്പോകാൻ വലിയ അഴുക്കുചാൽ നിർമിച്ച് സ്ലാബ് സ്ഥാപിക്കണമെന്നും അവർ പറഞ്ഞു.