ADVERTISEMENT

ചെർപ്പുളശ്ശേരി ∙ സിപിഎം ഭരിക്കുന്ന ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്കിലെ വ്യാജ അക്കൗണ്ടിലൂടെ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ദേവസ്വത്തിന്റെ ലക്ഷക്കണക്കിനു രൂപ കൊള്ളയടിച്ചെന്നു ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാരിയർ ആരോപിച്ചു. അർബൻ ബാങ്കിന്റെയും അയ്യപ്പൻകാവ് ഭരണസമിതിയുടെയും അറിവോടെയാണു സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. അയ്യപ്പൻകാവുമായി ബന്ധപ്പെട്ട മുൻകാല ഓഡിറ്റ് റിപ്പോർട്ട് ഇതിനു തെളിവായി അവതരിപ്പിച്ചു.

ശ്രീ അയ്യപ്പൻകാവ് ദേവസ്വം, S/o ശ്രീഅയ്യപ്പൻകാവ് ദേവസ്വം ചെർപ്പുളശ്ശേരി എന്ന പേരിലാണ് അക്കൗണ്ട്. ഇതിലേക്കു വന്ന പണമൊക്കെ എവിടേക്കു പോയി എന്നതിൽ അന്വേഷണം വേണം. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചു പരാതിയുമായി പോയവരെ പൊലീസ് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. എഫ്ഐആർ ഇടാൻ തയാറാകുന്നില്ല.

രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ബിജെപി രംഗത്തിറങ്ങും. സിപിഎമ്മും മലബാർ ദേവസ്വം ബോർഡും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ബെനാമി വായ്പാ ഇടപാടുകൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ ക്രമക്കേടുമായി ബന്ധപ്പെട്ടു കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും സന്ദീപ്് വാരിയരും

ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജയൻ, ജനറൽ സെക്രട്ടറി കെ. ഹരിദാസ്, കോർ കമ്മിറ്റി അംഗം വിപിൻ പുളിങ്ങര എന്നിവരും പറ‍ഞ്ഞു.

ദക്ഷിണവരവ് ദേവസ്വം അക്കൗണ്ട് വഴി: മാനേജിങ് ട്രസ്റ്റി 
ചെർപ്പുളശ്ശേരി ∙ അയ്യപ്പൻകാവിൽ ദക്ഷിണവരവു പൂർണമായും ദേവസ്വം അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്യുന്നതെന്നും ഓഡിറ്റ് പരിശോധനയിൽ മുഴുവൻ രേഖകളും പരിശോധനയ്ക്കു വിധേയമാക്കുമെന്നും അയ്യപ്പൻകാവ് ദേവസ്വം മാനേജിങ് ട്രസ്റ്റി എം.പങ്കജാക്ഷൻ അറിയിച്ചു.

2015 ജൂൺ 25 മുതൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് കാരണം, അന്നത്തെ മാനേജിങ് ട്രസ്റ്റി പ്രസാദവും പൂവും ചന്ദനവും തീർഥവും നൽകുന്നതിനായി കെ.എച്ച്.നാരായണൻ എന്ന ആളെ താൽക്കാലികമായി നിയമിച്ചിരുന്നു. ദക്ഷിണയായി വരുന്ന പണം നിക്ഷേപിക്കുന്നതിനായി കെ.എച്ച്.നാരായണൻ ചെർപ്പുളശ്ശേരി കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ എസ്ബി നമ്പർ 5223 എന്ന  അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ നിന്നാണു ക്ഷേത്രത്തിൽ ശാന്തിക്കാരുടെ പ്രഭാതഭക്ഷണം, പ്രസാദവിതരണത്തിനുള്ള പൂവ്, കളഭം എന്നിവ വാങ്ങിയിരുന്നത്. ഈ അക്കൗണ്ട് കൂടുതൽ സുതാര്യമാക്കുന്നതിനു വേണ്ടി 2018 ഓഗസ്റ്റ് മൂന്നു മുതൽ ക്ഷേത്രം മാനേജിങ് ട്രസ്റ്റിയും കെ.എച്ച്.നാരായണനും കൂടിയ ജോയിന്റ് അക്കൗണ്ട് ആക്കി മാറ്റുകയും ചെയ്തു. ആകെ ലഭിച്ചുവരുന്ന ദക്ഷിണവരവിൽ നിന്നു മറ്റു ചെലവുകൾക്കു പുറമേ ജീവനക്കാരനു ദിവസം 400 രൂപയും ഒരു ദിവസം ആയിരം രൂപയ്ക്കു മുകളിൽ ലഭിച്ചാൽ 500 രൂപയും വേതനം നൽകുന്നതിനും ഇപ്രകാരം മതിയാകാതെ വരുന്ന സംഖ്യ ദേവസ്വത്തിൽ നിന്നു നൽകുന്നതിനും തീരുമാനിച്ചിരുന്നു. 2023ൽ ഈ അക്കൗണ്ട് റദ്ദാക്കി ദേവസ്വം അക്കൗണ്ടിലേക്കു മുതൽകൂട്ടാക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വത്തിൽ നിലവിൽ ഈ അക്കൗണ്ട് പ്രവർത്തിച്ചുവരുന്നില്ലെന്നും മാനേജിങ് ട്രസ്റ്റി അറിയിച്ചു.

പ്രതികരിക്കാനില്ലെന്ന് ബാങ്ക് ചെയർമാൻ 
ചെർപ്പുളശ്ശേരി ∙ അയ്യപ്പൻകാവ് ദേവസ്വം അധികൃതർ വിശദീകരണം നൽകിയ സ്ഥിതിക്കു കൂടുതൽ പ്രതികരിക്കാനില്ലെന്നും ആവശ്യം വരികയാണെങ്കിൽ പിന്നീടു പ്രതികരിക്കാമെന്നും ബാങ്ക് ചെയർമാൻ എം.മോഹനൻ പറഞ്ഞു.

English Summary:

A political controversy has erupted in Cherpulassery with BJP leader Sandeep Varier accusing the CPM-led management of Ayyappan Kavu Devaswom of financial fraud. Varier alleges lakhs of rupees were siphoned through a fake account in the Cherpulassery Cooperative Urban Bank with the knowledge of the bank and Devaswom officials. He has demanded a thorough investigation and threatened legal action. The Devaswom management has denied the allegations, claiming all transactions are accounted for and subject to audit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com