മരവിച്ച മനസ്സുമായി പുറത്തു കാത്തുനിൽക്കുന്ന ബന്ധുക്കൾക്കു സഹായമായി ഉണ്ണി: കരുതും കരങ്ങൾ
Mail This Article
ഒറ്റപ്പാലം∙ സമാനതകൾ ഇല്ലാത്ത നൊമ്പരമാകും ഉറ്റവരുടെ അസ്വാഭാവിക മരണം. മൃതദേഹം പോസ്റ്റ്മോർട്ടം ടേബിളിലേക്കു കയറ്റുമ്പോൾ മരവിച്ച മനസ്സുമായി പുറത്തു കാത്തുനിൽക്കുന്ന ബന്ധുക്കൾക്കു സഹായത്തിന്റെയും കരുതലിന്റെയും കരങ്ങളുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറി പരിസരത്ത് ഉണ്ണി കാവലുണ്ടാകും. അര നൂറ്റാണ്ടിനിടെ മോർച്ചറിക്കു മുന്നിലെത്തിയവർക്കെല്ലാം സുപരിചിതനാകും തോട്ടക്കര കണ്ണൻചാത്ത്പറമ്പിൽ ഉണ്ണി (86).
6 വർഷം മുൻപുണ്ടായ വാഹനാപകടം സൃഷ്ടിച്ച പരുക്കും പ്രായത്തിന്റെ അവശതകളും അലട്ടുന്നുണ്ടെങ്കിലും ഇപ്പോഴും ആശുപത്രി പരിസരത്തു സാധ്യമായ സഹായങ്ങളുമായി ഊന്നുവടിയുടെ ബലത്തിൽ കാവലുണ്ട് ഉണ്ണി. 50 വർഷം മുൻപ് ആശുപത്രിയിൽ ശുചീകരണത്തൊഴിലാളിയായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണു പോസ്റ്റ്മോർട്ടം നടപടികൾക്കു സഹായിച്ചു തുടങ്ങിയത്.
ഒരു വർഷത്തിനു ശേഷം സ്ഥിരം ജീവനക്കാരെത്തിയതോടെ ജോലി നഷ്ടമായി. പിന്നെ കൃഷിപ്പണിയിലേക്കു തിരികെ പോയി. അപ്പോഴും ഒഴിവുള്ളപ്പോഴെല്ലാം മോർച്ചറിയിലെ സേവനങ്ങൾ ശമ്പളമില്ലാതെ തുടർന്നു. മൃതദേഹങ്ങൾക്കൊപ്പമെത്തുന്ന ബന്ധുക്കൾ പലപ്പോഴും ചെറിയ തുകകൾ നൽകാറുണ്ടെന്ന് ഉണ്ണി പറയുന്നു. ഒന്നും കിട്ടിയില്ലെങ്കിലും പരിഭവമില്ല. പുഞ്ചിരിച്ച മുഖത്തോടെ ആംബുലൻസിൽ യാത്രയാക്കും.
പുറത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നു പോസ്റ്റ്മോർട്ടം കിറ്റ് വാങ്ങാനും ഡോക്ടർമാരെയും ജീവനക്കാരെയും സഹായിക്കാനും മൃതദേഹങ്ങൾ വൃത്തിയാക്കാനും തുണികൊണ്ടു പൊതിയാനും ആംബുലൻസിൽ കയറ്റാനുമെല്ലാം ഉണ്ണി സജീവമായി രംഗത്തുണ്ടാകും. അവകാശികളില്ലാത്ത മൃതദേഹങ്ങളാണെങ്കിൽ പൊലീസുകാർക്കും സഹായി ആകാറുണ്ട് ഉണ്ണി. ജീർണിച്ച മൃതദേഹങ്ങൾ പോലും മടി കൂടാതെ പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിക്കാനും തിരിച്ചിറക്കാനുമെല്ലാം ഉണ്ണി മുന്നിലുണ്ടായിരുന്നു. ഇന്നു ഭാരിച്ച സേവനങ്ങൾക്കു വയ്യെങ്കിലും ആശുപത്രി പരസരത്തെത്താതെ ഉണ്ണിയുടെ ഒരു ദിവസവും കടന്നുപോകാറില്ല.
സേവനത്തിനു കണക്കില്ല
അര നൂറ്റാണ്ടിനിടെ ഉണ്ണി സാക്ഷിയായ പോസ്റ്റ്മോർട്ടം നടപടികൾക്കു കണക്കില്ല. കുഞ്ഞുങ്ങളുടെ മുതൽ പ്രായമായവരുടെ മൃതദേഹങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഭാഷ ഉൾപ്പെടെ അതിർവരമ്പുകളൊന്നും സഹായത്തിനു തടസ്സമായിട്ടില്ല. ഒരു ദിവസം 5 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടത്തിനു വരെ സഹായവുമായി നിന്നിട്ടുണ്ടെന്ന് ഉണ്ണി പറയുന്നു.
കോവിഡ് കാലത്തും സജീവം
ജനങ്ങൾ പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന കോവിഡ് കാലത്തും ഉണ്ണി സേവനരംഗത്തു സജീവമായിരുന്നു. കോവിഡ് ബാധിച്ചു മരിച്ചവർക്കു പോസ്റ്റ്മോർട്ടം ബാധകമായിരുന്നില്ലെങ്കിലും അസ്വാഭാവിക മരണങ്ങൾക്കു കാര്യമായ കുറവുണ്ടായിരുന്നില്ല. യന്ത്രണങ്ങൾക്കിടെ പലപ്പോഴും മൃതദേഹങ്ങൾക്കൊപ്പം ബന്ധുക്കൾ കുറവാകുമെന്നിരിക്കെ അക്കാലത്ത് ഏറെ സഹായമായിരുന്നു ഉണ്ണിയുടെ സേവനം.
തളർത്തിയ അപകടവും സേവനത്തിനിടെ
വലതുകാലിനെ തളർത്തിയ അപകടവും സേവനത്തിനിടെ. 6 വർഷം മുൻപു പോസ്റ്റ്മോർട്ടം കിറ്റ് വാങ്ങാനായി റോഡ് കുറുകെ കടന്നു മെഡിക്കൽ സ്റ്റോറിലേക്കു പോകുന്നതിനിടെയാണു ബൈക്ക് ഇടിച്ചത്. ശസ്ത്രക്രിയയും മറ്റും കഴിഞ്ഞെങ്കിലും കാലിനു പൂർണമായ ശേഷി തിരിച്ചുകിട്ടിയില്ല. ഇപ്പോൾ ഊന്നുവടിയുടെ ബലത്തിലാണു നടത്തം.