ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് 6 വിനോദസഞ്ചാരികൾക്കു പരുക്ക്
Mail This Article
നെല്ലിയാമ്പതി ∙ കാരാശൂരി വ്യൂപോയിന്റിലേക്കു വിനോദസഞ്ചാരികളുമായി പോയ ജീപ്പ് മറഞ്ഞ് 6 പേർക്കു പരുക്കേറ്റു. കാസർകോട് സ്വദേശിനി ഫാത്തിമ ഷഹീറ (25), തിരുവനന്തപുരം സ്വദേശിനി ലക്ഷ്മി (25), കട്ടപ്പന സ്വദേശി അമലു (23), കോഴിക്കോട് സ്വദേശി സുഹൈൽ (30), പാലക്കാട് സ്വദേശികളായ അനറ്റ് (29), അജീഷ് (28) എന്നിവർക്കാണു പരുക്കേറ്റത്. സുഹൈൽ, ലക്ഷ്മി, അനറ്റ്, ഫാത്തിമ എന്നിവർ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേർ നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി. ആരുടെയും പരുക്കു ഗുരുതരമല്ല.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവർ ചേർന്ന വിനോദസഞ്ചാര കൂട്ടായ്മയിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. നെല്ലിയാമ്പതി മിന്നാംപാറയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന 15 പേരടങ്ങുന്ന സംഘം ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ രണ്ടു ജീപ്പുകളിലായി യാത്രചെയ്യുകയായിരുന്നു. 11.30ന് കാരാശൂരി ഇറക്കത്തിലൂടെ പോയ ജീപ്പ് നിയന്ത്രണംവിട്ട് വലിയ താഴ്ചയില്ലാത്ത കൊക്കയിലേക്കു രണ്ടുതവണ മലക്കംമറിഞ്ഞു. ജീപ്പ് ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീപ്പിലും പിന്നീട് എത്തിച്ച ആംബുലൻസിലുമായാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.