ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ
Mail This Article
മലമ്പുഴ ∙ ആൾമാറാട്ടം നടത്തി ഒട്ടേറെ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കടുക്കാംകുന്നം ഉപ്പുപൊറ്റ സ്വദേശി അംബികയെ (39) ആണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ കോളജുകളിലേക്ക് കൊടുവായൂരിൽ നിന്നു യൂണിഫോം സാരി വാങ്ങി വിതരണം ചെയ്ത് ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് ആൾമാറാട്ടം നടത്തി കടുക്കാംകുന്നം സ്വദേശി തസ്‌ലീമയിൽ നിന്ന് പ്രതി 8.62 ലക്ഷം രൂപയും കാറ്ററിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് കടുക്കാംകുന്നം സ്വദേശി ചന്ദ്രികയിൽ നിന്നു 11 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അംബികയെ പിടികൂടിയത്.
സമാന കുറ്റകൃത്യത്തിന് ഇവർക്കെതിരെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കൂടാതെ ഇവരുടെ പേരിൽ ഒട്ടേറെ ചെക്ക് കേസുകളുമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്കെതിരെ മൂന്നു കേസുകൾ മലമ്പുഴ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മലമ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.രംഗനാഥൻ, എസ്ഐ ഷാജഹാൻ, എഎസ്ഐ രമേഷ്, എഎസ്ഐ മിനി, സിപിഒമാരായ രമ്യ, സന്ധ്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.