തഞ്ചാവൂർ ട്രെയിൻ വരുമോ റെയിൽവേ ബോർഡ് വഴി ? സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
Mail This Article
പാലക്കാട് ∙ ദക്ഷിണ റെയിൽവേ നിർദേശിച്ച തഞ്ചാവൂർ – പാലക്കാട് ട്രെയിൻ ഓടിക്കുന്ന കാര്യം റെയിൽവേ ബോർഡ് തീരുമാനിക്കും. ട്രെയിൻ പാലക്കാടിനു പകരം കോയമ്പത്തൂരിലേക്ക് ഓടിക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് വാനതി ശ്രീനിവാസൻ റെയിൽവേ മന്ത്രിക്കും ബോർഡിനും കത്തയച്ചിരുന്നു. അതിനെതിരെ ബിജെപിയുടെ കേരള നേതാക്കൾ കേന്ദ്രമന്ത്രിക്കു പരാതി നൽകി. ഇതോടെയാണു തീരുമാനം ബോർഡിനു വിട്ടത്. രണ്ട് സ്ലീപ്പർ ഉൾപ്പെടെ 12 കോച്ചുള്ള ട്രെയിൻ തഞ്ചാവൂരിൽ നിന്നു തിരുച്ചിറപ്പള്ളി, പഴനി, പൊള്ളാച്ചി വഴി പാലക്കാട്ടേക്കും തിരിച്ചും സർവീസ് നടത്താനായിരുന്നു ദക്ഷിണ റെയിൽവേയുടെ നിർദേശം.
സർവീസിനെ ചൊല്ലി രാഷ്ട്രീയ തർക്കം ഉയർന്നതിനാൽ തീരുമാനം വരുന്നതു വരെ സ്പെഷൽ ട്രെയിൻ ഒാടിക്കാൻ തടസ്സമില്ലെങ്കിലും അധികൃതർ അതിനു തയാറാകുന്നില്ല. കൽപാത്തി രഥോത്സവം, ദീപാവലി ഉൾപ്പെടെ ഉത്സവകാലമായതിനാൽ പാലക്കാട്– പഴനി– തഞ്ചാവൂർ റൂട്ടിൽ വൻതോതിൽ യാത്രക്കാരുണ്ടാകും, മികച്ച വരുമാനം ഉറപ്പാണ്. ട്രെയിനുകൾ കേരളത്തിലേക്കു നീട്ടുന്നതിനെതിരെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ദക്ഷിണ റെയിൽവേ ഒാഫിസ് കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്.
സർവീസ് സംബന്ധിച്ച നടപടി ആരംഭിക്കുമ്പോൾ തന്നെ വിവരം രാഷ്ട്രീയ സംഘടനകൾക്കു നൽകി പ്രതിഷേധം ഉയർത്തുകയാണ്. നേരത്തേ താംബരം – പാലക്കാട് സർവീസ് ആരംഭിക്കാനുള്ള നീക്കം ഈ രീതിയിൽ തടസ്സപ്പെടുത്തിയെന്നാണു പരാതി. എല്ലാ ദീർഘദൂര സർവീസുകളും പൊള്ളാച്ചി വഴി കോയമ്പത്തൂരിൽ അവസാനിപ്പിക്കണമെന്ന നിലപാടാണ് അവരുടേത്. കോയമ്പത്തൂരിൽ നിന്ന് ഉദയ് ഡബിൾ ഡക്കർ എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടാനുള്ള തീരുമാനവും വൈകുകയാണ്.