മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ പൊളിച്ച് നിര്‍മിച്ച കള്‍വര്‍ട്ട് വീണ്ടും തകര്‍ന്നു
Mail This Article
വടക്കഞ്ചേരി∙ മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ മംഗലംപാലത്തിന് സമീപം നിര്‍മാണ അപാകത മൂലം പൊളിച്ച് നിര്‍മിച്ച കള്‍വര്‍ട്ട് വീണ്ടും തകര്‍ന്നു. 4 മാസം മുന്‍പ് മംഗലം പഴയ വില്ലേജ് ഓഫിസിനു സമീപം നിര്‍മിച്ച കള്‍വര്‍ട്ടില്‍ വന്‍ ദ്വാരം വീണതോടെ ഒരു ഭാഗത്തുകൂടി ഗതാഗതം നിയന്ത്രിച്ച് മറുഭാഗം വീണ്ടും നിര്‍മിച്ചു. കള്‍വര്‍ട്ട് നിര്‍മാണം ഇരുഭാഗത്തും പൂര്‍ത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചതോടെയാണ് കള്‍വര്‍ട്ടിന്റെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ വീണ്ടും തകര്‍ന്നത്. ഇതോടെ ഗതാഗതം നിരോധിച്ച് നിര്‍മാണം വീണ്ടും തുടങ്ങി. വിവരം അറിഞ്ഞ് പ്രദേശവാസികളും വ്യാപാരികളും എത്തി നിര്‍മാണം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നാട്ടുകാരെ പിന്‍തിരിപ്പിച്ച് നിര്‍മാണം വിണ്ടും തുടങ്ങി. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് കള്‍വര്‍ട്ട് ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. 4 മാസമായി ഇവിടെ ഗതാഗത സ്തംഭനം നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
മംഗലം-ഗോവിന്ദാപുരം പാതയില്‍ വടക്കഞ്ചേരി മുതല്‍ നെന്മാറ വരെ പാതാളക്കുഴികൾ രൂപപ്പെട്ടിട്ടും നവീകരിക്കാൻ നടപടിയില്ല. പാതയുടെ മംഗലംപാലം ഭാഗത്തും വള്ളിയോട്, മുടപ്പല്ലൂർ, പന്തപ്പറമ്പ്, ചിറ്റിലഞ്ചേരി, നെന്മാറ ഭാഗങ്ങളിലും വൻ കുഴികളാണുള്ളത്. വള്ളിയോട് കൺവെൻഷൻ സെന്ററിന് മുൻപിലും ആശുപത്രിക്ക് മുന്‍പിലും റോഡ് തകര്‍ന്നു കിടക്കുകയാണ്. റോഡിലെ കുഴികൾ മൂടാൻ പോലും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംസ്ഥാനപാത വഴി ദിവസേന പതിനായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുവാഹനങ്ങളും പോകുന്ന പ്രധാന പാതയാണിത്. മംഗലംഡാമിൽ നിന്ന് കല്ലും പാറമണലുമായി വരുന്ന ഭാരവാഹനങ്ങളും റോഡിന്റെ തകർച്ച പൂർണമാക്കി. സ്കൂൾ സമയത്ത് ഭാരവാഹനങ്ങൾ ഓടുന്നത് വിദ്യാർഥികൾക്കും ഭീഷണിയായി.