‘പ്രസ്’ ചെയ്യാൻ ആളില്ല; ഷൊർണൂർ ഗവ. പ്രസിന് കിട്ടാനുള്ളത് 50 കോടി
Mail This Article
കുളപ്പുള്ളി ∙ജില്ലയിലെ തന്നെ ഏക സർക്കാർ അച്ചടി സ്ഥാപനമായ ഷൊർണൂർ ഗവ. പ്രസിൽ ഉത്തരക്കടലാസുകൾ അച്ചടിച്ചതിന് വിദ്യാഭ്യാസ വകുപ്പ് നൽകാനുള്ളത് 50 കോടിയോളം രൂപ. കഴിഞ്ഞ 20 വർഷത്തെ കണക്കു പ്രകാരമാണിത്.പ്രസിൽ ഏറ്റവും കൂടുതൽ അച്ചടിക്കുന്നത് വിദ്യാഭ്യാസ വകുപ്പിനുള്ള പേപ്പറുകളാണ്. എസ്എസ്എൽസി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കുള്ള ഉത്തരക്കടലാസുകളാണു പ്രധാനമായും ഇവിടെ അച്ചടിക്കുന്നത്.
ഉത്തരക്കടലാസുകളുടെ തുകയുടെ ഒരു ഭാഗം വിദ്യാർഥികളിൽ നിന്നും പിരിച്ചെടുക്കുന്നതാണ്. ഇതിനുള്ള കാലതാമസം കാരണമാണു തുക നൽകാൻ വൈകുന്നത് എന്നാണു വകുപ്പ് അധികൃതർ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അച്ചടി പ്രവർത്തികളുടെ തുകയും കുടിശികയാണ്. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ കൊളജ്, ജില്ലാ ആശുപത്രി തുടങ്ങിയവയുടെ അച്ചടി ജോലികളും ഇവിടെ നടത്തുന്നുണ്ട്. കോഴിക്കോട്, പാലക്കാട്, മഞ്ചേരി, തൃശൂർ തുടങ്ങിയ 4 മെഡിക്കൽ കോളജുകളുടെ മുഴുവൻ അച്ചടി ജോലിയും ഷൊർണൂർ സർക്കാർ പ്രസിലാണു ചെയ്യുന്നത്.
വിദ്യാഭ്യാസ വകുപ്പ് ഒഴിച്ചുള്ള മറ്റ് വകുപ്പുകളുടെ അച്ചടിയുടെ കണക്ക് ട്രഷറിയിൽ സമർപ്പിക്കുകയാണ് പ്രസ് സാധാരണയായി ചെയ്യുന്നത്.1960ൽ സർക്കാർ സ്ഥാപിച്ച പ്രസിൽ 105 ബൈൻഡർമാരും 14 പ്രിന്റർമാരും ഉൾപ്പെടെ ഇരുനൂറിലധികം തൊഴിലാളികളാണുള്ളത്. 40,000 കോപ്പികൾ വരെ അച്ചടിക്കാനുള്ള സംവിധാനങ്ങളും ആവശ്യത്തിന് ബൈൻഡർമാരും ഇവിടെ നിലവിലുണ്ട്. 4 ഓഫ്സെറ്റ് മെഷീനുകളും, 2 എ ടു മെഷീനുകളും 4 കളർ വെബ്സൈറ്റ് മെഷീനുകളും നിലവിൽ പ്രസിൽ ഉണ്ട്. ആവശ്യത്തിന് പേപ്പറുകൾ ലഭ്യമാകാത്ത പ്രയാസവും ചില ഘട്ടങ്ങളിൽ നേരിടുന്നുണ്ടെന്നാണു തൊഴിലാളികൾ പറയുന്നത്.