ADVERTISEMENT

പാലക്കാട് ∙ ‘സ്വാഗതം, സുസ്വാഗതം... സഖാവ് സരിനു സ്വാഗതം...!’ കോൺഗ്രസിൽ നിന്നു പുറത്തായ പി.സരിൻ ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചത് ഇങ്ങനെ. ഉച്ചയ്ക്ക് ഒരു മണിയോടെയാണു സരിൻ ഓട്ടോയിൽ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയത്. പാർട്ടി ചിഹ്നത്തിൽ അല്ലെങ്കിൽ സരിൻ സ്വതന്ത്ര ചിഹ്നമായി ഓട്ടോയാണോ തിരഞ്ഞെടുക്കുക ?– ചിലർ അടക്കംപറഞ്ഞു. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ചുവന്ന ഷാൾ അണിയിച്ച് ഓഫിസിലേക്കു സ്വീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസും ഷാൾ അണിയിച്ചു.  തുടർന്ന് ഹാളിൽ നേതാക്കൾക്കൊപ്പം ഇരുന്നു മാധ്യമപ്രവർത്തകരോടു സംസാരിച്ചു. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചായിരുന്നു സംസാരം.

തുടർന്നു പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പരിചയപ്പെട്ടു. ലാൽസലാം സഖാവേ എന്നായിരുന്നു പി.മമ്മിക്കുട്ടി എംഎൽഎയുടെ ആശംസ !  സിപിഎം പാലക്കാട്ടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോളെ കണ്ട് സരിൻ പറഞ്ഞു, ‘ചേച്ചീ, ഇനിമുതൽ ഞാനും ഇവിടെയുണ്ടാകും.’ ഒറ്റപ്പാലത്തു തനിക്കെതിരെ മത്സരിച്ച കെ.പ്രേകുമാർ എംഎൽഎയെ കണ്ടപ്പോഴും കയ്യിൽപിടിച്ച് ‘ഇനി ഒപ്പമുണ്ടാകും’ എന്നു പറഞ്ഞു.  എംഎൽഎമാരായ കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, കെ.ശാന്തകുമാരി, കെ.ബാബു, എ.പ്രഭാകരൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എന്നിവരും സരിനെ സ്വീകരിക്കാനെത്തിയിരുന്നു.

പിന്നീട് ജില്ലാ സെക്രട്ടറിയുമായി അൽപം രഹസ്യംപറച്ചിൽ. പിന്നീട് ഓഫിസിലെ ഇഎംസിന്റെയും ഇ.കെ.നായനാരുടെയും ചുമർചിത്രത്തിനു താഴെ ഫോട്ടോയ്ക്കായി പോസ് ചെയ്തു. ഉച്ചയൂണു കഴിച്ചു മടങ്ങിവരാമെന്നു ജില്ലാ സെക്രട്ടറിയെ അറിയിച്ച് ഓഫിസിനു പുറത്തുപോയി. രാവിലെ മന്ത്രി എം.ബി.രാജേഷിനെ വീട്ടിൽ സന്ദർശിച്ചിരുന്നു. എം.ബി.രാജേഷിന്റെ വീടിനു സമീപമാണു സരിൻ വാടകവീട് എടുത്തിട്ടുള്ളത്.

സരിൻ ജില്ലാ കമ്മിറ്റി ഓഫിസിലെത്തും മുൻപേ രാവിലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേർന്നു സ്ഥാനാർഥിത്വം അംഗീകരിച്ചിരുന്നു.  വൈകിട്ട് വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതു പ്രഖ്യാപിച്ചു, സ്ഥാനാർഥി സരിൻ തന്നെ. രണ്ടുദിവസം മുൻപു വരെ സമൂഹമാധ്യമങ്ങളിലൂടെ ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന പി.സരിൻ, ഡിസിസി ഓഫിസ് സ്ഥിതിചെയ്യുന്ന കോർട്ട് റോഡിൽ നിന്നു കോളജ് റോഡിലെത്തി യു ടേൺ എടുത്ത് ഇടത്തോട്ടു തിരിഞ്ഞു സിപിഎമ്മുകാരനായി.

സരിന് സീറ്റ്: ന്യായീകരിച്ച്  എം.വി.ഗോവിന്ദൻ  
തിരുവനന്തപുരം ∙ ‘കാലുമാറുന്നതിന്റെ’ അടിസ്ഥാനം രാഷ്ട്രീയമാണെന്നും അങ്ങനെ മാറുന്നവരെ ഉൾക്കൊള്ളുക എന്നത് ഏതു കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രധാന ചുമതലയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആ ചുമതല തങ്ങൾ നിർവഹിക്കുമ്പോൾ അതിൽ കോൺഗ്രസും യുഡിഎഫും ബേജാറിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ പി.സരിന് സിപിഎം സീറ്റ് നൽകിയതു ഗതികേടാണെന്ന കോൺഗ്രസ് വിമർശനം സംബന്ധിച്ചായിരുന്നു പ്രതികരണം. ‘ എന്തുകൊണ്ട് കാലുമാറി എന്നതിനാണ് കോൺഗ്രസ് നേതാക്കൾ ഉത്തരം പറയേണ്ടത് .

സരിൻ സ്വതന്ത്രനായി മത്സരിക്കുന്നതാണ് നല്ലതെന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടി പ്രവർത്തകരെല്ലാം അദ്ദേഹത്തെ ഏറ്റെടുത്തു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളെ വിമർശിക്കുന്നവർ പിന്നീട് ആ രാഷ്ട്രീയത്തിന്റെ ഭാഗമായി വരുന്നത് ആദ്യമായല്ല. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും അടക്കം ഇടതുപക്ഷത്തെ വിമർശിച്ചിട്ടുള്ളവരെല്ലാം പിന്നീട് ഞങ്ങളുടെ ഭാഗമായി മത്സരിച്ചിട്ടുണ്ട്.  ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ബിജെപിയാണ് എൽഡിഎഫിന്റെ മുഖ്യ എതിരാളി. എന്നാൽ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ കോൺഗ്രസിനെയും തോൽപിക്കും. ഉപതിരഞ്ഞെടുപ്പു വിധി തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളുടെ നാന്ദിയാകും’– ഗോവിന്ദൻ പറഞ്ഞു. 

English Summary:

In a surprising turn of events, expelled Congress leader P. Sarin joined the LDF and was promptly announced as their candidate for the upcoming Palakkad by-election. This move has triggered strong reactions from Congress while the CPM defends its decision.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com