‘ചുവപ്പണിഞ്ഞ്’ സരിൻ; നഗരത്തിൽ വരവേൽപ്
Mail This Article
പാലക്കാട് ∙ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിന്റെ റോഡ് ഷോയ്ക്കു പാലക്കാട് നഗരത്തിൽ വൻ വരവേൽപ്. എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യ പ്രചാരണമായിരുന്നു ഇത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ആരംഭിച്ച റാലി സുൽത്താൻപേട്ട ജംക്‌ഷൻ വഴി സ്റ്റേഡിയം ബൈപാസിലൂടെ കോട്ടമൈതാനത്തു സമാപിച്ചു. തുറന്ന ജീപ്പിൽ സഞ്ചരിച്ച സരിനെ, ‘പാലക്കാടിന് സരിൻ ബ്രോ’ എന്ന് എഴുതിയ പ്ലക്കാർഡുകളുമേന്തി നൂറുകണക്കിനു പ്രവർത്തകർ അനുഗമിച്ചു. വഴിനീളെ പ്രവർത്തകർ ചുവപ്പു ഷാൾ അണിയിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി.വസീഫ് എന്നിവരും സരിനൊപ്പമുണ്ടായിരുന്നു. പാലക്കാടിന്റെ ശബ്ദമായി ഇടതുപക്ഷത്തിനൊപ്പം ചേർന്നു നിയമസഭയിൽ താൻ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്നു സമാപന സമ്മേളനത്തിൽ സരിൻ പറഞ്ഞു.രാവിലെ സുൽത്താൻപേട്ട രൂപത ബിഷപ് ഡോ.പീറ്റർ അബിർ അന്തോണിസാമിയെ സന്ദർശിച്ചു. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഷാൾ അണിയിച്ചു. ഒളപ്പമണ്ണ മനയിലും സന്ദർശനം നടത്തി.