ADVERTISEMENT

പാലക്കാട് ∙ കെ.കാർത്തിക്കിന്റെ ‘ക്ലിങ്’ എന്ന കവിത കവി പി.കുഞ്ഞിരാമൻ നായർ വായിച്ചാൽ അദ്ദേഹം അന്തംവിട്ടുപോകുമെന്നും കവിത മറ്റു സാഹിത്യ ധാരകളേക്കാൾ ചലനാത്മകമായതിനാൽ അതിൽ വരുന്ന മാറ്റം വളരെ വലുതാണെന്നും കവി പി.രാമൻ പറഞ്ഞു. മാനായും മയിലായും പകർന്നാടാനും വെള്ളം പോലെ പകരുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കാനും കവിതകൾക്കു കഴിയുമെന്നും കവി ലോപാമുദ്ര കൂട്ടിച്ചേർത്തു. 

മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിനു മുന്നോടിയായി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്കൃത കോളജിൽ നടത്തിയ ഹോർത്തൂസ് വായനയിൽ ‘കവിതയുടെ പാചകശാല’ എന്ന വിഷയം ചർച്ചചെയ്യുകയായിരുന്നു ഇരുവരും. എന്താണു കവിത എന്ന ചോദ്യത്തിന്, കവി ദിവസവും സ്വയം ചോദിക്കേണ്ട ചോദ്യമാണിത് എന്നായിരുന്നു പി.രാമന്റെ മറുപടി. ഭാഷ, കവിയുടെ നോട്ടനില എന്നീ ഘടകങ്ങൾ കൂടി ചേരുമ്പോഴാണു കവിത പിറക്കുന്നത്.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജിൽ നടന്ന ‘ഹോർത്തൂസ് വായനയിൽ’ കവിതയുടെ പാചകശാല എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുന്നവർ. ചിത്രം: മനോരമ
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജിൽ നടന്ന ‘ഹോർത്തൂസ് വായനയിൽ’ കവിതയുടെ പാചകശാല എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുന്നവർ. ചിത്രം: മനോരമ

കവിത ഭാഷാനുഭവമാണ്. സ്വന്തമായ നോട്ടനിലയും അതിനെ ഉറപ്പിക്കാനുള്ള ഭാഷയും കവികൾക്കു വേണം. ഇടശ്ശേരിയുടെ നോട്ടനില ഇടശ്ശേരിയുടേതു മാത്രമാണ്. ഇത്തരത്തിൽ വ്യത്യസ്ത കോണുകളിലൂടെ കാണാനുള്ള ശേഷി കവികൾക്കുണ്ടാകണം. എല്ലാക്കാലത്തും കവിതയ്ക്കു പൊതുഭാഷ ഉണ്ടാവും. എന്നാൽ ഈ പൊതുഭാഷയെ അതിജീവിക്കുന്ന കവിതകളാവും നിലനിൽക്കുക.

hortus-sponsors

ഓരോ കാലത്തും ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു കവി ഉണ്ടാകും. ഒരുപക്ഷേ, കവിയുടെ കാലശേഷമാകും കവിതകൾ ചർച്ചയാകുന്നത്. കവിത എഴുതിക്കഴിഞ്ഞാൽ കവിത ‘മുത്തും’ കവി ‘ചിപ്പി’യുമാണെന്നും വായനക്കാരനു തോന്നിയ പോലെ കവിത വ്യാഖ്യാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

വാക്കുകൾ സൂക്ഷിച്ച്, കൂർപ്പിച്ച് ഉപയോഗിക്കാനാണു കവികൾ പഠിക്കേണ്ടതെന്നു ലോപാമുദ്ര പറഞ്ഞു. നിലാവ്, മഴ തുടങ്ങിയ പരിചിത പദങ്ങളിൽ നിന്നു മോചനം നേടണം. അതു സാധിക്കുന്നതിലേക്കുള്ള യാത്രയാണ് ഓരോ കവിയും നടത്തേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കവിത എഴുതുന്ന കാലത്ത് ഇതിനെ മറികടക്കുന്ന സർഗാത്മകത കവികൾക്കുണ്ടാകണം.വായനയിലൂടെ മാത്രമേ ഈ പദസമ്പത്ത് സ്വന്തമാക്കാൻ കഴിയൂ. കനമുള്ള വാക്ക്, ആഴമുള്ള വാക്ക്, തൂവലു പോലെയുള്ള വാക്ക് എന്നിവ തിരഞ്ഞെടുത്ത് ഉപയോഗിക്കാൻ കഴിയണമെങ്കിൽ പഴയ കവിതകൾ വായിക്കണമെന്നും അവർ ഓർമിപ്പിച്ചു. 

12–ാം നൂറ്റാണ്ടിൽ എഴുതിയ രാമചരിതം വായിച്ച്, ഇന്നു മനസ്സിലാകുന്ന ഭാഷയിലേക്കു  വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പി.രാമൻ പറഞ്ഞു. മാപ്പിളപ്പാട്ടിന്റെ ഇശലുകളുടെ അതേതാളം രാമചരിതത്തിലും കാണാം. കവിത എഴുതാൻ ആഗ്രഹിക്കുന്നവർ പഴയ കാലത്തെ കവിതകളും ലോക സാഹിത്യത്തിലെ ഏറ്റവും പുതിയ കവിതകളും വായിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

പട്ടാമ്പി  ഗവ.സംസ്കൃത കോളജ് മലയാള വിഭാഗം മേധാവി ഡോ.എച്ച്.കെ.സന്തോഷ്, അസോഷ്യേറ്റ് പ്രഫസർ ഡോ.എൻ.കെ.ജലീൽ അഹമ്മദ്, മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, അസിസ്റ്റന്റ് എഡിറ്റർ ജിജീഷ് കൂട്ടാലിട എന്നിവർ പ്രസംഗിച്ചു.

ഹോർത്തൂസ് അക്ഷരപ്രയാണം നാളെ ജില്ലയിൽ
പാലക്കാട് ∙ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായുള്ള അക്ഷരപ്രയാണം നാളെ ജില്ലയിൽ. കോഴിക്കോട് ബീച്ചിൽ നവംബർ 1,2,3 തീയതികളിൽ നടക്കുന്ന മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിനു മുന്നോടിയായാണ് അക്ഷരപ്രയാണം നടത്തുന്നത്.

നാളെ രാവിലെ 9ന് വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂളിൽ സംവിധായകൻ ലാൽ ജോസ് ജില്ലയിലെ പ്രയാണം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും നടക്കും. ഉച്ചയ്ക്ക് 12.15നു ചിറ്റൂർ ഗവ.കോളജിൽ എത്തുന്ന അക്ഷരപ്രയാണത്തിൽ എഴുത്തുകാരനും നാടക രചയിതാവുമായ കാളിദാസ് പുതുമന മുഖ്യാതിഥിയാകും.

കുട്ടികളുടെ കലാപരിപാടികളും നടക്കും. വൈകിട്ട് 3ന് പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നാടൻ പാട്ട് കലാകാരനും പിന്നണി ഗായകനുമായ പ്രണവം ശശി മുഖ്യാതിഥിയാകും. ഇദ്ദേഹത്തിന്റെ പാട്ട് അവതരണവും ഉണ്ടാവും. സ്വീകരണ കേന്ദ്രങ്ങളിൽ മലയാളാക്ഷരങ്ങളുടെ മാതൃകകൾ മലയാള മനോരമ പ്രതിനിധികൾ ഏറ്റുവാങ്ങും.

മനോരമ ഹോർത്തൂസിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എഴുത്തുകാരും കലാപ്രവർത്തകരും ഒത്തുചേരും. പുസ്തകമേള 26നു തുടങ്ങും. 31 വരെ സംഗീതജ്ഞരും എഴുത്തുകാരും പങ്കെടുക്കുന്ന വിളംബര സന്ധ്യകൾ നടക്കും. കുട്ടികൾക്കായുള്ള വിനോദ വിജ്ഞാന പവിലിയനുമുണ്ടാകും.ഹോർത്തൂസിൽ പങ്കെടുക്കുന്നതിനു manoramahortus.com മുഖേന സൗജന്യമായി റജിസ്റ്റർ ചെയ്യാം. 

English Summary:

Renowned Malayalam poets P. Raman and K. Karthik delve into the ever-evolving nature of poetry at the Hortus Festival in Pattambi. Using K. Karthik's poem "Kling" as a springboard, P. Raman highlights the transformative power of poetry, comparing it to Lopamudra's shapeshifting abilities. The poets engage in a thought-provoking discussion on the essence of poetry and its creation through the fusion of language and perspective.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com