ഫോണിൽ ഭീഷണിപ്പെടുത്തി അധ്യാപികയുടെ പണം തട്ടാൻ ശ്രമം
Mail This Article
പത്തിരിപ്പാല ∙ വിദ്യാർഥിയായ മകളുടെ ബാഗിൽ നിന്നു ലഹരി പിടിച്ചെന്നു ഫോണിൽ ഭീഷണിപ്പെടുത്തി രക്ഷിതാവിൽ നിന്നു പണം തട്ടാൻ ശ്രമം. മണ്ണൂർ വിശ്വജിത് വീട്ടിൽ വിശ്വംഭരന്റെ ഭാര്യയും മങ്കര ജിഎച്ച്എസ്എസിലെ പ്രധാനാധ്യാപികയുമായ എസ്. അജിതയിൽ നിന്നാണു പണം തട്ടാൻ ശ്രമം നടന്നത്. ഇന്നലെ രാവിലെ 9.30നാണ് എംവിഡിയിൽ നിന്നെന്നു പരിചയപ്പെടുത്തി ഫോണില്‍ വിളി എത്തിയത്.
കോളജിലേക്കു ബസിൽ പോയ മകളുടെ ബാഗിൽ നിന്നു ലഹരി വസ്തുക്കള്‍ പിടികൂടിയെന്നു പറഞ്ഞ ശേഷം കേസില്‍ നിന്ന് ഒഴിവാക്കാൻ 30000 രൂപ ആവശ്യപ്പെട്ടു. കുട്ടിയുടെ കരച്ചിലും ബസിന്റെ ശബ്ദവും ഫോണിൽ കേൾപ്പിക്കുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ കുട്ടിയെ ഹൈദരാബാദിലേക്കു കൊണ്ടുപോകുമെന്നും പറഞ്ഞു. പണം അയയ്ക്കാൻ ഗൂഗിൾ പേ നമ്പറും നൽകി. ഹിന്ദിയിലായിരുന്നു സംഭാഷണം.
ആശങ്കയിലായ രക്ഷിതാവ് വീട്ടിലുണ്ടായിരുന്ന ഭർത്താവുമായി സംസാരിച്ചു വിവരം മങ്കര പൊലീസില്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ കുട്ടി പഠിക്കുന്ന എടത്തറയിലെ കോളജുമായി ബന്ധപ്പെട്ടു വിദ്യാർഥി കോളജിൽ സുരക്ഷിതയാണന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു രക്ഷിതാക്കൾ എടത്തറയിലെ കോളജിലെത്തി മകളെ കണ്ടു. മങ്കര പൊലീസിൽ പരാതി നൽകി.