എല്ലായിടത്തും ഓടിയെത്തി സരിൻ
Mail This Article
പാലക്കാട് ∙ മണ്ഡലത്തിൽ ഓടിനടന്നുള്ള പ്രചാരണത്തിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിൻ. ആവേശത്തോടെ സിപിഎം നേതാക്കളും ഒപ്പമുണ്ട്. എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ടുചെയ്യണമെന്നും സരിൻ ഓർമിപ്പിക്കുന്നുണ്ട്. ഒപ്പം കോൺഗ്രസിനെതിരെ വിമർശനവും. മേപ്പറമ്പ് സിഎസ്ഐ പള്ളിയിലും പേഴുങ്കര പള്ളിയിലും സന്ദർശനം നടത്തിയായിരുന്നു തുടക്കം.
തുടർന്ന് പാലക്കാട് ടൗൺഹാളിലും അനക്സിലും എത്തി. കെട്ടിടങ്ങൾ പാതിവഴിയിലും കാടുകയറിയും കിടക്കുന്നതിനു പാലക്കാട് എംഎൽഎയായിരുന്ന വ്യക്തിയും നഗരസഭയുമാണ് ഉത്തരവാദികളെന്ന് ആരോപിച്ചു. എൽഡിഎഫ് ജയിച്ചാൽ എൻട്രി നമ്പർ ഒന്നായി ഇതു നേരെയാക്കുമെന്നായിരുന്നു ഉറപ്പ്. കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിലും എത്തി. തുടർന്നു യാക്കരയിലെ പര്യടനം. ഇതിനിടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അഭ്യർഥിച്ചു.
മേപ്പറമ്പ്, കണ്ണാടി, കൊപ്പം, ചക്കാന്തറ എന്നിവിടങ്ങളിലും വോട്ടഭ്യർഥന നടത്തി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.കെ.നൗഷാദ്, ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, ഏരിയ സെന്റർ അംഗം സി.പി.പ്രമോദ്, ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ ഉൾപ്പെടെയുള്ളവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനായി പാലക്കാട്ടെത്തും.