മുതുകുറുശ്ശി–കല്ലാംകുഴി റോഡ് അറ്റകുറ്റപ്പണിക്ക് 5 ലക്ഷം രൂപ; മഴ മാറുന്നതോടെ പ്രവൃത്തി ആരംഭിക്കും
Mail This Article
കാഞ്ഞിരപ്പുഴ ∙ തച്ചമ്പാറ–കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുതുകുറുശ്ശി–കല്ലാംകുഴി റോഡിലെ തകർച്ച പരിഹരിക്കാൻ സാധ്യത തെളിഞ്ഞു. കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന റോഡിന്റെ അറ്റക്കുറ്റപ്പണികൾക്കായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയെന്ന് വാർഡ് മെംബറും സ്ഥിരം സമിതി അധ്യക്ഷനുമായി കെ.മുഹമ്മദാലി പറഞ്ഞു. അറ്റക്കുറ്റപണികൾക്കുള്ള ടെൻഡർ നടപടികൾ തുടങ്ങും.
ശേഷം മഴ മാറുന്നതോടെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കള്ളൂർ യുപി സ്കൂൾ പടി മുതൽ പുല്ലട്ട പാലം വരെയാണു കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ളത്. പാലത്തിനു മറുവശം തച്ചമ്പാറ പഞ്ചായത്തിന്റെ പരിധിയിലാണ്. നാലും അഞ്ചും വാർഡുകളുടെ അതിർത്തി കൂടിയാണ് ഈ റോഡ്. റോഡിന്റെ തകർച്ച പരിഹരിക്കാൻ നടപടിയെടുക്കുമെന്നാണു വാർഡ് അംഗം പറയുന്നത്. അടുത്ത സാമ്പത്തിക വർഷം റോഡിനായി ഫണ്ട് വകയിരുത്താൻ ശ്രമം നടത്തുമെന്നും പറഞ്ഞു.
മഴ കനത്തതോടെ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള ഗതാഗതവും ദുഷ്കരമാണ്. മനോരമ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണു നടപടി. കല്ലാംകുഴി, പുല്ലട്ട, തോടംകുളം, മുതുകുറുശ്ശി പ്രദേശത്തേക്കുള്ള മൂന്നു കിലോമീറ്റർ റോഡാണു തകർന്നു കിടക്കുന്നത്.തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശ്ശി, പാറ്റ, വിമലഗിരി അടക്കമുള്ള പ്രദേശത്തുള്ളവർക്കു മണ്ണാർക്കാട് ഭാഗത്തേക്ക്, വേഗത്തിൽ എത്തിപ്പെടുന്നതിനും സമയ, ധനനഷ്ടം കുറവുള്ള റൂട്ടുമാണിത്. ഇല്ലെങ്കിൽ തച്ചമ്പാറ ചിറക്കൽപ്പടി വഴി ചുറ്റിതിരിയണം. ഇരുപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പുല്ലട്ട പാലത്തിലേക്കു പ്രവേശിക്കുന്ന ഇരു ഭാഗത്തും റോഡ് തകർന്നു കിടക്കുകയാണ്. ജനപ്രതിനിധികളുടെ ഇടപെടൽ എത്രയും വേഗം നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.