ജില്ലാ പഞ്ചായത്ത് ഓഫിസ് റോഡിൽ നിറയെ കുഴികൾ; വാഹനങ്ങൾ നീങ്ങുന്നത് കാൽനടക്കാർക്കുള്ള വഴിയിലൂടെ
Mail This Article
പാലക്കാട് ∙ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ റോഡിലെ വലിയ കുഴികൾ കടന്നു വേണം ജില്ലാ പഞ്ചായത്ത് ഓഫിസിലെത്താൻ. ഓഫിസിലേക്കു കയറുന്നതു മുതൽ ഗെസ്റ്റ് ഹൗസ് വരെയുള്ള റോഡാണ് പൂർണമായും തകർന്നിട്ടുള്ളത്. ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലും വരുന്നവരുടെ നടുവൊടിയുന്ന സ്ഥിതിയാണ്. ഇതു കാരണം റോഡിന്റെ ഇരുവശത്തെയും ഇന്റർലോക്കിട്ട കാൽനട പാതയിലൂടെയാണ് വാഹനങ്ങളുടെ ഇപ്പോഴത്തെ യാത്ര. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് ഗെസ്റ്റ് ഹൗസ്, പബ്ലിക് ലൈബ്രറി, ജഡ്ജിമാരുടെ ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാനുള്ള പ്രധാന റോഡു കൂടിയാണിത്.വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ പേരാണ് ദിവസവും ഇവിടെ എത്താറുള്ളത്.
ലൈബ്രറിയിലേക്കടക്കം ഒട്ടേറെ പേരാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. എല്ലാ മാസവും വിവിധ സർക്കാർ പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങളാണിത്. വനിതാ കമ്മിഷന്റെ സംസ്ഥാന മെഗാ അദാലത്ത് ഇവിടെയായിരുന്നു നടത്തിയത്. ഇത്തരം പരിപാടിയിൽ പങ്കെടുക്കാനായി സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെ എത്തുന്നതു പതിവാണ്. എങ്കിലും റോഡിന്റെ ശോച്യാവസ്ഥയ്ക്കു നേരെ കണ്ണടയ്ക്കുകയാണ് അധികൃതർ. കലക്ടറുടെ ശ്രദ്ധയിലുൾപ്പെടെ വിഷയം കൊണ്ടു വന്നിട്ടുണ്ടെന്നു വാർഡ് കൗൺസിലർ എസ്.ഷൈലജ അറിയിച്ചു. ഫണ്ടിന്റെ അഭാവം മൂലമാണ് നടപടികൾ എടുക്കാത്തതെന്നും ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് പദ്ധതികൾ രൂപീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുമെന്നും അവർ പറഞ്ഞു.