6 വയസ്സുകാരിയുടെ ജീവനെടുത്ത പുള്ളിപ്പുലിയെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Mail This Article
വാൽപാറ ∙ കരുമല തോട്ടം മേഖലയിൽ നിരീക്ഷ ക്യാമറകൾ സ്ഥാപിച്ചു വനംവകുപ്പ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണു വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരി ജാർഖണ്ഡ് സ്വദേശി അപ്‌സരയെ തൊട്ടടുത്ത തേയില തോട്ടത്തിൽ നിന്നു ചാടി വീണ പുള്ളിപ്പുലി റാഞ്ചിക്കൊണ്ടു പോയത്. ഇതുകണ്ടുകൊണ്ടു നിന്ന കുട്ടിയുടെ അമ്മയും മറ്റു തൊഴിലാളികളും ബഹളം വച്ച് തേയില തോട്ടത്തിലേക്ക് ഓടിയപ്പോൾ പുലി, കഴുത്തിലെ പിടി വിട്ടു കുട്ടിയെ ഉപേക്ഷിച്ചു തേയില ചെടികളുടെ മറവിലൂടെ ഓടി പോവുകയായിരുന്നു.
തൊഴിലാളികൾ തോട്ടം മുഴുവൻ അരിച്ചുപെറുക്കി ഒടുവിൽ ദേഹമാസകലം രക്തം വാർന്നൊഴുകി ജീവൻ നഷ്ടപ്പെട്ട കുട്ടിയുടെ ജഡമാണ് തൊഴിലാളികൾ കണ്ടെടുത്തത്. കഴിഞ്ഞ 10 വർഷങ്ങളിലായി പുലിപ്പേടിയെ മറന്നിരുന്ന തോട്ടം തൊഴിലാളികൾക്കിടയിൽ വീണ്ടും ഭീതി വിതച്ചാണ് പുലിയെത്തിയത്. ഒരിക്കൽ വന്ന പുലി വീണ്ടും വരുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. എത്രയും വേഗം കുട്ടിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാൻ ആവശ്യമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ശക്തമായി ആവശ്യപ്പെടുന്നത്.
സമ്മർദ്ദത്തിനു വഴങ്ങിയ വനംവകുപ്പ് പുലിയെ പിടിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതിന്റെ ആദ്യ ഘട്ടമായാണ് തേയിലത്തോട്ടത്തിൽ ആറു സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. വാൽപാറ റേഞ്ച് ഓഫിസർ വെങ്കടേഷിന്റെ നേതൃത്വത്തിൽ വനപാലകർ രാപ്പകലെന്നില്ലാതെ പുലിയെ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ്.