കുന്തിപ്പുഴ പോത്തോഴിയിലെ തടയണ ചെളിയും മണലും നിറഞ്ഞു നികന്നു
Mail This Article
മണ്ണാർക്കാട് ∙ കുന്തിപ്പുഴയിൽ പോത്തോഴിക്കടവിലെ തടയണ ചെളിയും മണലും വന്നു നികന്നു. ഇതുകാരണം തടയണയിൽ വെള്ളം സംഭരിക്കാനാവുന്നില്ല. തടയണയിൽ രൂപപ്പെട്ട മണൽ തുരുത്തിൽ പുല്ല് വളർന്നു തുടങ്ങി. തടയണയിലെ െചളിയും മണലും നീക്കണമെന്ന് നാട്ടുകാർ. വേനലിലെ ജലക്ഷാമത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കുന്തിപ്പുഴയ്ക്കു കുറുകെ പോത്തോഴിക്കടവിൽ തടയണ നിർമിച്ചത്. ഈ തടയണയുടെ തൊട്ടുമുകളിലാണ് കുമരംപുത്തൂർ പഞ്ചായത്തിന്റെ ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസ്. വേനലിൽ പമ്പിങ്ങിനുള്ള വെള്ളം കൂടി ഉറപ്പു വരുത്തുകയെന്ന ലക്ഷ്യവും തടയണ നിർമാണത്തിനുണ്ടായിരുന്നു.
മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ തടയണയിൽ മണലും ചെളിയും നിറഞ്ഞു. ഇതോടെ വെള്ളം സംഭരിക്കാനാവാത്ത സ്ഥിതിയായി. വെള്ളം തടയണയിൽ നിൽക്കാതെ ഒഴുകിപ്പോകുകയാണ്. തുലാവർഷത്തിനു മുൻപ് തടയണയിലെ ചെളിയും മണലും നീക്കിയില്ലെങ്കിൽ വേനൽക്കാലത്ത് കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്നാണ് പ്രദേശത്തുകാർ പറയുന്നത്. തടയണയിൽ വെള്ളം ഉള്ളപ്പോൾ ഇരുകരകളിലെയും കിണറുകളിൽ വെള്ളം ഉണ്ടാവാറുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ തടയണ വൃത്തിയാക്കാത്തത് കാരണം കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് ജലക്ഷാമം നേരിട്ടു. ഈ വർഷം ഈ അവസ്ഥ വരാതിരിക്കാൻ നേരത്തെ തന്നെ തടയണയിൽ വെള്ളം സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. തടയണയുടെ ചീർപ്പ് മാറ്റിയാൽ ചെളിയും മണലും കുറച്ചൊക്കെ ഒഴുകിപ്പോകും. ബാക്കി വരുന്ന മണലും ചെളിയും മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്ത് തടയണയുടെ സംഭരണ ശേഷി വർധിപ്പിക്കണമെന്ന് നഗരസഭ കൗൺസിലർ സൗദാമിനി പറഞ്ഞു. ഇക്കാര്യം നഗരസഭയെ അറിയിച്ചിട്ടുണ്ട്. നഗരസഭ ജലവിഭവ വകുപ്പിന് കത്തു നൽകിയിട്ടുണ്ട്. അടിയന്തരമായി തടയണയിലെ ചെളി നീക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.