കുമ്പളത്താമണ്ണിൽ കാട്ടാനവിളയാട്ടം; ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണി
Mail This Article
വടശേരിക്കര ∙ ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണി ഉയർത്തി കുമ്പളത്താമണ്ണിൽ വീണ്ടും കാട്ടാന വിളയാട്ടം. ജനവാസകേന്ദ്രത്തിലെത്തിയ ഒറ്റയാൻ നാശം വിതച്ചു മടങ്ങി.കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് കാട്ടാന കൃഷിയിടങ്ങളിലെത്തിയത്. ചരിവുകാലായിൽ പി.കെ.വിനോദിന്റെ പുരയിടത്തിലാണ് ആദ്യം ആന കടന്നത്. 2 മൂട് തെങ്ങ്, 5 മൂട് റബർ, കയ്യാല എന്നിവ നശിപ്പിച്ചു. തുടർന്ന് തെക്കേമണ്ണിൽ പി.കെ.പ്രസാദിന്റെ കൃഷിയിടത്തിൽ കയറി തെങ്ങും 2 മൂട് റബറും നശിപ്പിച്ചു. ചൂരക്കാട്ടുമണ്ണിൽ തോമസിന്റെ കമുകിൻ തൈകൾക്കും നാശം വരുത്തി.
3 മാസം മുൻപ് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന പശുവിനെ അടിച്ചു കൊന്നിരുന്നു. 6 മാസം മുൻപും പി.കെ.പ്രസാദിന്റെ കൃഷിയിടത്തിലെത്തി കാട്ടാന നാശം വിതച്ചിരുന്നു. വാഴ, കമുക്, റബർ, വേലിക്കായി ഉപയോഗിച്ചിരുന്ന ടിൻ ഷീറ്റുകൾ എന്നിവയാണ് നശിപ്പിച്ചത്. ഒന്നര വർഷം മുൻപ് വലിയതറയിൽ ജോൺ വി.ഏബ്രഹാമിന്റെ 100 മൂടോളം ഏത്തവാഴ ആന നശിപ്പിച്ചിരുന്നു.നാശം നേരിട്ട കർഷകരെല്ലാം വനം വകുപ്പിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. വന്യമൃഗങ്ങൾ വരുത്തുന്ന നാശം കുറച്ചു കാട്ടാനാണ് വനപാലകർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നാശത്തിന്റെ തോത് അനുസരിച്ചാണ് വനാതിർത്തികളിൽ സൗരോർജ വേലിയും മറ്റും നിർമിക്കുന്നത്.