കുമ്പഴ ഭാവിയുടെ വിശ്രമ–വിനോദ മേഖല; പത്തനംതിട്ട മാസ്റ്റർ പ്ലാൻ പദ്ധതിക്ക് അംഗീകാരം
Mail This Article
പത്തനംതിട്ട ∙ മാസ്റ്റർ പ്ലാനിലെ കുമ്പഴ സ്കീം ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ അംഗീകരിച്ചു. മാസ്റ്റർ പ്ലാനിലെ 5 സ്കീമുകളിൽ കുമ്പഴ സ്കീമാണ് ആദ്യം നടപ്പാക്കുന്നത്.ഈ സ്കീമിൽ മൊത്തം 16 പദ്ധതികളാണുള്ളത്. നഗരത്തിന്റെ കവാടമായാണ് കുമ്പഴയെ വിഭാവനം ചെയ്തിട്ടുള്ളത്.വിനോദ വിശ്രമ പദ്ധതികൾക്കാണ് പ്രാമുഖ്യം. കുമ്പഴയിലെ ഓപ്പൺ സ്റ്റേജും പരിസരവും ടൗൺ സ്ക്വയറായി വികസിപ്പിക്കും. അച്ചൻകോവിലാറിന്റെ തീരം സൗന്ദര്യവൽക്കരിച്ച് കയാക്കിങ് അടക്കമുള്ള സാഹസിക വിനോദ പ്രവർത്തനങ്ങളാണ് മറ്റൊരു പദ്ധതിയിൽ ഉള്ളത്.
നിലവിലെ തുണ്ടുമൺകര കടവിൽ നിന്ന് ആകർഷകമായ നിലയിൽ തൂക്കുപാലം നിർമിക്കാനും നിർദേശമുണ്ട്. ആറിന് അഭിമുഖമായി നടപ്പാതകൾ നിർമിച്ച് വെൻഡിങ് സ്ട്രീറ്റും ഇക്കോളജിക്കൽ പാർക്കും നിർമിക്കാനുള്ള നിർദേശങ്ങളും സ്കീമിലുണ്ട്. കുമ്പഴ ടൗണിനോട് ചേർന്ന് വാഹന പാർക്കിങ്ങിനായി മൾട്ടിലെവൽ പാർക്കിങ് സംവിധാനവും ഒരുക്കുന്നതിന് പ്രത്യേക പദ്ധതിയുണ്ട്.
കൗൺസിൽ അംഗീകരിച്ച സ്കീം ഗസറ്റിൽ വിജ്ഞാപനം ചെയ്യും.
പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആക്ഷേപങ്ങളും രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കാം. മേഖല നിയന്ത്രണമുള്ള സ്ഥലങ്ങൾ വസ്തു ഉടമകളുടെ കൂടി പങ്കാളിത്തത്തോടെ സ്കീമിലെ നിർദേശം അനുസരിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു.അന്തിമവിജ്ഞാപനം കഴിഞ്ഞാലുടൻ ഓരോ പദ്ധതിക്കും ഡിപിആർ തയാറാക്കുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കുമ്പഴയെ വിനോദ വിശ്രമ ഹബ്ബാക്കി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൗൺസിൽ യോഗത്തിൽ ജില്ലാ ടൗൺ പ്ലാനർ ജി.അരുൺ, ഡപ്യൂട്ടി ടൗൺ പ്ലാനർ നിമ്മി കുര്യൻ, അസി.ടൗൺ പ്ലാനർ ജി.വിനീത്, ആർ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു