ഡിവൈഡറിനു മുകളിലൂടെ വാഹനങ്ങളുടെ ‘ഡൈ’വിങ്; ഗതാഗതസുരക്ഷ കാറ്റിൽ പറത്തി മാമുക്ക് കവല
Mail This Article
ഇട്ടിയപ്പാറ ∙ കോടികൾ ചെലവഴിച്ച് പുനലൂർ–മൂവാറ്റുപുഴ പാത നവീകരിച്ചിട്ടും മാമുക്ക് ജംക്‌ഷനിൽ യാത്രക്കാർക്കു സുരക്ഷയില്ലാത്ത സ്ഥിതി. പാതയുടെ വീതി കൂട്ടിയിട്ടും വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രകാശിപ്പിക്കാൻ നടപടിയില്ല.റോഡ് നിർമാണം ഏറ്റെടുത്ത കരാർ കമ്പനി സ്ഥാപിച്ച ഡിവൈഡറും സുരക്ഷിതമില്ലാത്തത്.
റാന്നി–വെണ്ണിക്കുളം, പുനലൂർ–മൂവാറ്റുപുഴ എന്നീ പാതകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. ഇവിടുത്തെ വാഹന തിരക്കും അപകടാവസ്ഥയും കണക്കിലെടുത്താണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ജംക്‌ഷന് വീതിയില്ലാത്തതിനാൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടും ഗതാഗത കുരുക്ക് വർധിക്കാനിടയാക്കിയിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇടപെട്ടാണ് ലൈറ്റുകളുടെ ബന്ധം വിച്ഛേദിച്ചത്.
കോന്നി–പ്ലാച്ചേരി പാതയുടെ നിർമാണത്തിനിടെ മാമുക്ക് ജംക്‌ഷനിൽ ചെറിയ തോതിൽ വീതി വർധിപ്പിച്ചിട്ടുണ്ട്. സിഗ്നൽ ലൈറ്റുകൾ ഇപ്പോൾ പ്രകാശിപ്പിച്ചാൽ ഗതാഗത കുരുക്കില്ലാതെ വാഹനങ്ങൾക്കു കടന്നു പോകാം. പുനലൂർ–മൂവാറ്റുപുഴ പാതയിൽ മാമുക്ക് ജംക്‌ഷന്റെ ഇരുവശങ്ങൾക്കു പുറമേ വെണ്ണിക്കുളം റോഡിന്റെ തുടക്കത്തിലുമാണ് സിഗ്നൽ സ്ഥാപിച്ചിരുന്നത്. കേടായവ പുനരുദ്ധരിച്ചാൽ ഗതാഗതം സുഗമമാകും.
നിലവിൽ സീബ്രാ ലൈനുകൾക്കു പുറമേ മാമുക്ക് ജംക്‌ഷനിൽ കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ല. വെണ്ണിക്കുളം റോഡിന്റെ തുടക്കത്തിൽ റിവൈഡർ സ്ഥാപിച്ചിരുന്നു. അതിന് ഉയരമില്ല. ഡിവൈഡറിനു മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങുകയാണ്. ഡിവൈഡറിനു മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ബോർഡുകളിലൊന്നും നശിച്ചു.
കൂടാതെ പുനലൂർ–മൂവാറ്റുപുഴ പാതയിലേക്കു കടക്കുന്ന വാഹനങ്ങൾ നേരെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും സാധ്യത കൂടുതലാണ്. ഡിവൈഡർ ഉയർത്തി പണിയുകയും ഗതാഗത സുരക്ഷാ അടയാളങ്ങൾ സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഇതിനു പരിഹാരമാകൂ.