ADVERTISEMENT

പത്തനംതിട്ട ∙ ചെറുവള്ളി വിമാനത്താവളം എന്ന വികസന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞാൽ അതു ജില്ലയുടെ സമഗ്ര വികസനത്തിനു ചിറകുകൾ നൽകുമെന്ന് ആന്റോ ആന്റണി എംപി. മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് എംപി സ്വപ്ന പദ്ധതികൾ പങ്കുവച്ചത്.

 പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വികസനത്തിലെ നാഴികക്കല്ലാകും ചെറുവള്ളി വിമാനത്താവളം. സംസ്ഥാന സർക്കാർ ഇടപെടലിലൂടെ ഭൂമി സംബന്ധിച്ച് ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിച്ച് വിമാനത്താവളം യാഥാർഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയും കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിലെയും പ്രവാസികൾക്ക് സഹായകമാകും.  തൊഴിലവസരങ്ങൾ വളരാനും, ഐടി പാർക്കുകൾ ഉൾപ്പെടെ തുടങ്ങാനും കാരണമാകും. 

∙ നാലാം ടേമിൽ മണ്ഡലത്തിനായുള്ള വികസന പദ്ധതികൾ ?
മണ്ഡലത്തിന്റെ വികസനത്തെ സഹായിക്കാൻ 2 പ്രധാന ഹൈവേകളാണ് പദ്ധതിയിലുള്ളത്. എംസി റോഡിനു സമാന്തരമുള്ള ഗ്രീൻ ഫീൽഡ് ഹൈവേ, ഭരണിക്കാവ് മുണ്ടക്കയം എൻഎച്ച് 183 എ, തിരുവല്ലയിലെ സ്കിൽ പാർക്ക് തുടങ്ങിയവയാണു പ്രധാനപ്പെട്ടവ. 

വീടുകളും സ്ഥാപനങ്ങളും ഏറ്റെടുക്കാതെതന്നെ ഗ്രീൻ ഫീൽഡ് ഹൈവേയുടെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. എംസി റോഡിനു സമാന്തരമായി പുതിയ പാത യാഥാർഥ്യമാകുമ്പോൾ അത് ജില്ലയുടെ കിഴക്കൻ മേഖലയ്ക്കു നേട്ടമാകും. കൂടാതെ പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികളും മുന്നോട്ടുകൊണ്ടുപോകും.

∙ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് എന്തെങ്കിലും പദ്ധതികൾ മനസ്സിലുണ്ടോ?
തിരുവല്ലയിലെ റെയിൽവേ സ്റ്റേഷന്റെ പണി പൂർത്തിയാകുന്നതോടെ പ്രധാന പ്രശ്നങ്ങൾ മാറിത്തുടങ്ങുമെന്നാണ് കരുതുന്നത്. എംപി ഫണ്ട് ഉപയോഗിച്ച്  യാത്രക്കാർക്കുള്ള സൗകര്യങ്ങളും വർധിപ്പിക്കും. 

റെയിൽവേ സ്റ്റേഷനു മുന്നിലൂടെ കടന്നുപോകുന്ന തരത്തിൽ ബസ് സർവീസുകൾ ക്രമീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.   അഞ്ചോളം പ്രധാന ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പില്ല. ഏതാനും മാസത്തിനകം ഇതിനും പരിഹാരം കാണും. 

∙ ജില്ലയിലെ മലയോര മേഖല നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന് വന്യജീവി ശല്യമാണ്?
വന്യജീവി ശല്യത്തിൽ സംസ്ഥാന സർക്കാരിനാണ് വീഴ്ച്ചപറ്റിയത്. വനം വകുപ്പ് മന്ത്രി കാര്യക്ഷമമായി വിഷയം പഠിച്ച് ഉചിതമായ നടപടികളിലേക്ക് കടന്നാൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ. വനാതിർത്തികളിൽ കിടങ്ങുകൾ സ്ഥാപിക്കുക, സോളർ വേലികൾ നിർമിക്കുക, ക്രാഷ് ബാരിയർ സ്ഥാപിക്കുക എന്നീ 3 കാര്യങ്ങൾക്കും കേന്ദ്രത്തിൽനിന്നു ഫണ്ട് ലഭിക്കും.

ഇവ നടപ്പാക്കിയാൽ നിലവിലുള്ള പ്രശ്നങ്ങൾ പകുതിയും അവസാനിക്കും. അത് ചോദിക്കാൻപോലും സർക്കാരിന് കഴിയുന്നില്ല. വനത്തിൽനിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന വന്യജീവിക്കാണ് ഇവിടെ സംരക്ഷണം നൽകുന്നത്, മനുഷ്യനില്ല. കാട്ടുപന്നി നാട്ടുപന്നി ആയിരിക്കുകയാണ്. മനുഷ്യന്റെ ജീവന് ഹാനികരമാകുന്ന കാര്യങ്ങളിൽ ശക്തമായ നിലപാടെടുക്കാൻ സർക്കാരിന് കഴിവില്ല.

നട്ടു വളർത്തുന്ന കൃഷി മൃഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കന്നുകാലി വളർത്തൽ മാത്രമായിരുന്നു കർഷകർക്ക് ആശ്വാസം. എന്നാൽ കടുവ നാട്ടിലിറങ്ങിയതോടെ കന്നുകാലികളെയും പിടിക്കാൻ തുടങ്ങി.

∙ കോന്നി മെഡിക്കൽ കോളജ് വികസനം?
മികച്ച ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന സ്ഥാപനം എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് കോന്നി മെഡിക്കൽ കോളജ്. വന്യജീവികൾക്ക് വിഹരിക്കാനുള്ള മേഖലയാക്കി ഇതിനെ മാറ്റി. ജില്ലയിലെ ആരോഗ്യരംഗം ഇത്രയും തകർന്ന സാഹചര്യം ഇതിന് മുൻപ് ഉണ്ടായിട്ടില്ല.

കോന്നി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. ഇപ്പോഴും ജില്ലയിലെ ആളുകൾ അത്യാഹിതമുണ്ടായാൽ ആശ്രയിക്കുന്നത് കോട്ടയം മെഡിക്കൽ കോളജിനെയാണ് എന്നത് സങ്കടകരമാണ്.

∙ശബരി റെയിൽ പദ്ധതിയുടെ സാധ്യത?
ശബരി പാത കഴിഞ്ഞ 7 വർഷത്തോളം അനക്കമില്ലാതെ കിടന്നു. അങ്കമാലി – എരുമേലി പാതയെ തുടർന്ന് കോന്നി വഴി പുനലൂരുമായി ബന്ധിപ്പിക്കുക എന്നതാണു ലക്ഷ്യം. അതു സാധിച്ചാൽ സ്ഥിരമായി കിഴക്കൻ മേഖലയിലുള്ളവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക്  നേട്ടമാകും. രൂപരേഖ അനുസരിച്ച് സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com