കാത്തിരിപ്പ് കേന്ദ്രം : നാട്ടുകാർ ഫ്ലെക്സ് വച്ച് പ്രവേശനം തടഞ്ഞു ജീർണിച്ച് കാത്തിരിപ്പുകേന്ദ്രം; പേടിച്ച് യാത്രക്കാർ
![kottayam-kozhancherry-waiting-shed-edt കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലെത്തിയ ബസ് കാത്തിരിപ്പുകേന്ദ്രം. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടിയിലാണിത്. യാത്രക്കാർ കയറാതിരിക്കുന്നതിനു ഫ്ലെക്സ് ബോർഡുകൾ ഉപയോഗിച്ച് മറച്ചതും കാണാം.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മല്ലപ്പള്ളി ∙ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം ശോച്യാവസ്ഥയിൽ. ഏതുസമയവും ഇടിഞ്ഞുവീഴാൻ പാകത്തിലായ കാത്തിരിപ്പുകേന്ദ്രത്തിലേക്കുള്ള പ്രവേശനം തടഞ്ഞു നാട്ടുകാർ.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയും മല്ലപ്പള്ളി പുവനക്കടവ്–ചെറുകോൽപുഴ റോഡും സന്ധിക്കുന്ന കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചയുടെ വക്കോളമെത്തിയിട്ടു നാളുകൾ കഴിഞ്ഞു.
പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂര ജീർണാവസ്ഥയിലാണ്.കോൺക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികൾ പുറത്തെത്തി. പലയിടങ്ങളിലും കോൺക്രീറ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടെയാണു നാട്ടുകാർ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഫ്ലെക്സ് ബോർഡുകൾ ഉൾപ്പെടെ വച്ചു മറച്ചത്. ജീർണാവസ്ഥയിലെത്തിയ മേൽക്കൂര ഏതുസമയവും തകർന്നു വീഴുമോയെന്ന ഭയത്താലാണ് നാളിതുവരെ ബസ് കാത്തുനിന്നിരുന്നതെന്നു യാത്രക്കാർ പറയുന്നു.
വിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ ഉപയോഗിക്കുന്ന കാത്തിരിപ്പുകേന്ദ്രമായിരുന്നു. ഇനിമുതൽ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണിപ്പോൾ.പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിന് ഒരുവർഷം മുൻപ് ആന്റോ ആന്റണി എംപി പണം അനുവദിച്ചിരുന്നതായും പൊതുമരാമത്ത് അധികൃതർ അനുമതി നൽകിയിരുന്നില്ലെന്നുമാണു നാട്ടുകാർ പറയുന്നത്. തടസ്സങ്ങൾ പരിഹരിച്ച് സംസ്ഥാനപാതയിലെ പ്രധാന കവലയിൽ വിദ്യാർഥികളും മറ്റും യാത്രക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.