അത്ര സ്മാർട്ടല്ല ഈ അങ്കണവാടി
Mail This Article
കലഞ്ഞൂർ∙ പഞ്ചായത്തിലെ പറയൻകോട് 64ാം നമ്പർ അങ്കണവാടി സ്മാർട്ടാകാതെ കിതയ്ക്കുന്നു. നിലവിൽ പറയൻകോട് ഭാഗത്തെ കുട്ടികൾ വാടകക്കെട്ടിടത്തിൽ ഇരുന്ന് ‘സ്മാർട്ടാകാൻ’ കാത്തിരിപ്പു തുടങ്ങിയിട്ട് വർഷം 2 ആയി. പുതിയ സ്മാർട്ട് അങ്കണവാടിയിൽ താഴത്തെ നിലയുടെ പണികൾ പൂർത്തിയായി. എന്നാൽ മുകളിലത്തെ നിലയും കുടിവെള്ളസൗകര്യവും അനുബന്ധ ജോലികളും പൂർത്തിയാക്കാൻ ഫണ്ട് സംഘടിപ്പിക്കാൻ കഴിയാത്തതാണ് മെല്ലെപ്പോക്കിന് കാരണം. സ്മാർട്ട് അങ്കണവാടിയിലേക്കുള്ള വഴിയും ശോചനീയാവസ്ഥയിലാണ്. പ്രദേശത്തു കടന്ന് പോകുന്ന കല്ലട ജലസേചന പദ്ധതിയുടെ ഉപകനാൽ കടന്നാണ് അങ്കണവാടിയിലേക്ക് പോകേണ്ടത്.
കനാൽ കടന്ന് പോകേണ്ട ഈ മൺ വഴിയുടെ ഒരു വശം കുഴിയാണ്. ഇവിടെ സംരക്ഷണവേലി ഇല്ലാത്തത് ആശങ്ക ഉണർത്തുന്നു.വനിത ശിശുക്ഷേമ വകുപ്പിന്റെ ഐസിഡിഎസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള പദ്ധതിയാണ് സ്മാർട്ട് അങ്കണവാടി പദ്ധതി. പ്രീ പ്രൈമറി കുട്ടികളുടെ ശാരീരിക, മാനസിക വികാസത്തിന് ഉതകുന്ന തരത്തിൽ മെച്ചപ്പെട്ട ശിശു സൗഹൃദ സാഹചര്യം അങ്കണവാടികളിൽ ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതി പ്രകാരം പഞ്ചായത്തിലെ രണ്ടാമത്തെ സ്മാർട്ട് അങ്കണവാടിയാണ് പറയൻകോട് വിഭാവനം ചെയ്തത്.