ADVERTISEMENT

തിരുവല്ല∙ നഗരത്തിനു ദുരിതമായി മാറുന്ന മാലിന്യം തള്ളലിനെതിരെ പ്രതിഷേധം ഏറുന്നു. പൊതു ജനങ്ങളും കായിക താരങ്ങളുമാണു രംഗത്ത്.തിരുവല്ല പബ്ലിക് സ്റ്റേഡിയം പരിസരത്തെ മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമായിട്ടും നഗരസഭ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിശീലനത്തിനെത്തുന്ന ക്രിക്കറ്റ് ഇൻഡോർ സമുച്ചയത്തിന്റെ ചുറ്റുപാടുമാണു മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഇവ കുമിഞ്ഞുകൂടി ഇപ്പോൾ ശേഖരിക്കാൻ സ്ഥലം തികയാത്ത സ്ഥിതിയാണ്.അസഹ്യമായ ഗന്ധം, കൊതുക്–ഈച്ച മുതലായവയുടെ ശല്യം, വായു മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി  ബുദ്ധിമുട്ടുകൾ പൊതുജനം സഹിക്കുകയാണ്. പബ്ലിക് സ്റ്റേഡിയത്തിനു സമീപം മാലിന്യം ശേഖരിക്കുന്നതിനാൽ പൊതുജനങ്ങൾക്കും കായിക പരിശീലനത്തിന് എത്തുന്നവർക്കും നഗരസഭാ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ല. സ്റ്റേഡിയത്തിൽ പ്രഭാത നടത്തത്തിനായി എത്തുന്നവരും വിവിധ കായികതാരങ്ങളും ക്രിക്കറ്റ് അക്കാദമിയെ ആശ്രയിക്കുന്നവരും നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും നഗരസഭ നടപടി എടുത്തിട്ടില്ല. അജൈവ മാലിന്യശേഖരണത്തിന്റെ മറവിലാണു ദുർഗന്ധം വമിക്കുന്ന ജൈവമാലിന്യങ്ങളും സ്റ്റേഡിയത്തിൽ ശേഖരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.സ്റ്റേഡിയത്തിനു സമീപത്തെ മാലിന്യ ശേഖരണത്തിനെതിരെ ഐപിഎൽ താരം വിഷ്ണു വിനോദ് ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. രണ്ടു ദിവസം മുൻപു മലയാള മനോരമ ഈ വിഷയം സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 

അടിയന്തര നടപടി വേണം: മന്ത്രി
തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്തു മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ അടിയന്തര നടപടിക്കു മന്ത്രിയുടെ നിർദേശം. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ മന്ത്രി എം.ബി. രാജേഷ് കലക്ടർക്കു നിർദേശം നൽകി. സ്റ്റേഡിയം പരിസരത്തു കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പു ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥലത്തു നേരിട്ടെത്തി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കണം. മാലിന്യം വേർതിരിക്കാതെ വൻ തോതിൽ ശേഖരിച്ചതിനെ സർക്കാർ ഗൗരവമായാണു കാണുന്നത്. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചതിന് അനുസരിച്ചാണോ എന്ന് പ്രത്യേകം പരിശോധിക്കും.  കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com