ADVERTISEMENT

റാന്നി ∙ ക്യാമറ ജയന് ജീവനോപാധി മാത്രമല്ല ചരിത്രത്തിലേക്കുള്ള ചുവടു വയ്പുകൂടിയാണ്. 8 പതിറ്റാണ്ടു പഴക്കമുള്ള വാഗീശ്വരി ക്യാമറകൾ മുതൽ പുതിയ മോഡലുകളെല്ലാം ശേഖരിച്ച് പുതുതലമുറയ്ക്ക് വഴി കാട്ടിയാകുകയാണ് പ്ലാങ്കമൺ ചക്കാലയിൽ ആർ.ജയകുമാർ. ആലപ്പുഴ മുല്ലക്കൽ നിന്ന് ജന്മമെടുത്തതാണ് വാഗീശ്വരി ക്യാമറ. മുല്ലക്കൽ സംഗീതോപകരണങ്ങൾ നിർമിച്ചിരുന്ന കടയായിരുന്നു വാഗീശ്വരി. കുഞ്ഞുകുഞ്ഞു ഭാഗവതരുടേതായിരുന്നു കട. ഹാർമോണിയത്തിലെ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന ബല്ലോസ് നന്നാക്കാൻ മിടുക്കനായിരുന്നു കുഞ്ഞുകുഞ്ഞ്. സഹായിയായി മകൻ കരുണാകരനുമുണ്ടായിരുന്നു. ‌വിദേശ നിർമിത ഫീൽഡ് ക്യാമറയുടെ ബല്ലോസ് നന്നാക്കാനായി ആലപ്പുഴയിലെ സ്റ്റുഡിയോ ഉടമ പത്മനാഭൻ നായർ എത്തുന്നതോടെയാണ് ഫോട്ടോഗ്രഫി ചരിത്രത്തിലെ വാഗീശ്വരി ക്യാമറയുടെ ജനനം. 

ഹാർമോണിയത്തിന്റെ ബല്ലോസ് നന്നാക്കുന്നതിലെ വൈഭവം ക്യാമറയിലും കരുണാകരൻ പ്രകടമാക്കി. ഇനി ക്യാമറ തന്നെ നിർമിച്ചു കൂടെയെന്ന ചോദ്യം ഏറ്റെടുത്തത് കരുണാകരനായിരുന്നു. പഴയ ക്യാമറകൾ അഴിച്ചു പഠിച്ചും പുസ്തകങ്ങൾ വായിച്ചുമാണ് ക്യാമറ നിർമാണം മന:പാഠമാക്കിയത്. നിർമാണ സാമഗ്രികൾ മൂംബൈയിലും ചെന്നൈയിൽ നിന്നുമാണ് എത്തിച്ചത്.

തേക്കു തടിയിൽ ഫ്രെയിമിട്ട് പിച്ചളയുടെ ക്ലിപ്പുകളും സ്ക്രൂകളും ഉണ്ടാക്കി 1942ൽ ആണ് ക്യാമറ നിർമിച്ചത്. വിദേശ നിർമിത ഫീൽഡ് ക്യാമറയേക്കാൾ കേമനായിരുന്നു ഇത്. ആവശ്യക്കാർ‌ വർധിച്ചതോടെ സംഗീത ഉപകരണ നിർമാണ ശാല വാഗീശ്വരി ക്യാമറ നിർമാണ കേന്ദ്രമായി. വിദേശത്തേക്കു വരെ ക്യാമറ അയച്ചിരുന്നു. 250 രൂപയായിരുന്നു ആദ്യ വില. മാസം 300ൽ ഏറെ ക്യാമറ നിർമിച്ചിരുന്നു. ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലേക്കു നടന്നു കയറിയ വാഗീശ്വരിയുടെ വിവിധ മാതൃകകൾ ജയകുമാറിന്റെ ശേഖരത്തിലുണ്ട്. കുഞ്ഞൻ മുതൽ വമ്പൻ വരെ കൂട്ടത്തിലുണ്ട്.

ക്യാമറകളിലെ കുഞ്ഞനായ ഹിറ്റ് ടൈപ്പ് മുതൽ ഇന്ത്യൻ, വിദേശ നിർമിത ക്യാമറകളെല്ലാം ജയകുമാർ കരുതിയിട്ടുണ്ട്. ജപ്പാൻ, ഇംഗ്ലണ്ട്, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ക്യാമറകൾ സ്വന്തം. പുതുതലമുറയ്ക്കു പകർന്നു നൽ‌കാൻ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് എലാർജർ പൂർണമായി സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഫിലിം, കട്ടർ, ഹീറ്റർ എന്നിവയും ശേഖരത്തിലുണ്ട്. മുന്നൂറിലധികം ക്യാമറകളാണ് ജയകുമാർ വീടിനോടു ചേർന്ന മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ളത്. അടുത്തു തന്നെ സ്കൂൾ കുട്ടികൾക്കായി മ്യൂസിയം തുറന്നു കൊടുക്കുമെന്ന് ജയൻ പറഞ്ഞു. 

English Summary:

World Photography Day: Journey Through Time at Kerala's Unique Camera Museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com