ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ ഒക്ടോബറിൽ പൂർത്തിയാക്കണം; കലക്ടർ
Mail This Article
നിലയ്ക്കൽ ∙ ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകൾ ഒക്ടോബറിനകം പൂർത്തിയാക്കണമെന്ന് കലക്ടർ എസ്.പ്രേം കൃഷ്ണൻ നിർദേശിച്ചു. നിലയ്ക്കലിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും തീർഥാടനം ആരംഭിക്കുന്നതു വരെ എല്ലാ മാസവും യോഗം ചേർന്ന് പുരോഗതി വിലയിരുത്തുമെന്നും കലക്ടർ വ്യക്തമാക്കി.
നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ സന്ദർശിച്ച കലക്ടർ ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യവും വിലയിരുത്തി. ഇത്തവണ നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം ഒരുക്കും. സന്നിധാനത്തും പമ്പയിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴിവാക്കുന്നതിന് ചരക്ക് വാഹനങ്ങൾ നിലയ്ക്കൽ ചെക്ക് പോസ്റ്റിൽ പരിശോധിക്കണമെന്നും നിർദേശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, പത്തനംതിട്ട നഗരസഭാ അധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, തിരുവല്ല സബ്കലക്ടർ സഫ്‌ന നസറുദീൻ, പീരുമേട് പെരിയാർ ടൈഗർ റിസർവ് ( വെസ്റ്റ് ഡിവിഷൻ) ഡപ്യൂട്ടി ഡയറക്ടർ എസ്.സന്ദീപ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.