കുണ്ടും കുഴിയും നിറഞ്ഞ് പുതുക്കട–ചിറ്റാർ റോഡ്; സഞ്ചാരയോഗ്യമല്ല
Mail This Article
സീതത്തോട്∙ പുതുക്കട–ചിറ്റാർ റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാതായി. കുണ്ടും കുഴിയും വ്യാപകമായതോടെ ഇതു വഴിയുള്ള യാത്ര ദുഷ്കരം. ഉന്നത നിലവാരത്തിൽ റോഡ് ടാർ ചെയ്യുമെന്ന അധികൃതരുടെ പ്രഖ്യാപനം നീളുന്നു.ശബരിമലയുടെ സമാന്തര പാതകളിലൊന്നാണിത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്. ഏകദേശം 7 കിലോമീറ്ററോളമാണു ദൈർഘ്യം. 15ൽ അധികം ബസുകൾ ഇതു വഴി സർവീസ് നടത്തുന്നുണ്ട്.കാര്യമായ വലിയ വളവും കയറ്റവും ഇല്ലാത്തതിനാൽ കിഴക്കൻ മേഖലയിൽ നിന്നും എത്തുന്ന യാത്രക്കാർ ഏറെയും ഇതു വഴിയാണ് പോയിരുന്നത്.
10ൽ അധികം സ്കൂൾ ബസുകളും ഈ റോഡിലൂടെ ദിവസവും പോകുന്നുണ്ട്.ഒന്നര വർഷം മുൻപ് അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. ഇപ്പോൾ ഇതു വഴി കാൽനടയാത്ര പോലും പ്രയാസമാണ്. റോഡിലെ മിക്ക കുഴികൾക്കും നല്ല താഴ്ചയാണ്. ഇരു ചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമായി മാറി. റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് മിക്കവരും ചിറ്റാർ–മണിയാർ റോഡു വഴിയാണ് ജില്ലാ ആസ്ഥാനത്തേക്കു പോകുന്നത്.
കഴിഞ്ഞ തവണ ഏകദേശം 50 ലക്ഷം രൂപയോളം വിനിയോഗിച്ചായിരുന്നു അറ്റകുറ്റപ്പണികൾ ചെയ്തത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉടൻ തന്നെ റോഡിന്റെ ടാറിങ് പൂർത്തിയാക്കുമെന്നായിരുന്നു അന്ന് രാഷ്ട്രീയ നേതൃത്വം പ്രഖ്യാപിച്ചത്.റാന്നി, കോന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. പുതുക്കട മുതൽ മണക്കയം വരെ പെരുനാട് പഞ്ചായത്തിന്റെ 10ാം വാർഡിലൂടെയാണു റോഡിന്റെ ഭൂരിഭാഗവും കടന്ന് പോകുന്നത്.