ആറന്മുളയിൽ അഴകൊഴുകി: പള്ളിയോടങ്ങൾ പാടിത്തുഴഞ്ഞു നീങ്ങുന്നത് കാണാൻ ആയിരങ്ങൾ
Mail This Article
ആറന്മുള ∙ മിന്നിത്തിളങ്ങുന്ന അമരച്ചാർത്തും മുത്തുക്കുടയും ദേവക്കൊടിയും ചൂടി വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് തുഴഞ്ഞു നീങ്ങിയ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ആയിരങ്ങൾക്കു കാഴ്ചയുടെ വസന്തം തീർത്തു. നതോന്നതയുടെ ഈണത്തിനും താളത്തിനും ഒപ്പം ജലരാജാക്കന്മാരായ പള്ളിയോടങ്ങൾ ആറന്മുളേശ്വരനെ സ്തുതിച്ചു പാടി തുഴഞ്ഞു നീങ്ങുന്നത് കാണാൻ പമ്പയുടെ ഇരുകരകളിലേക്കും കാണികൾ ഒഴുകിയെത്തി.
ചരിത്രം കൊണ്ടും ചടങ്ങുകൾ കൊണ്ടും വൈവിധ്യത്തിന്റെ കഥകളാണ് ഓരോ കരയിലേയും പള്ളിയോടങ്ങൾ പങ്കുവച്ചത്. എ ബാച്ചിലെ ഇടശേരിമല, പൂവത്തൂർ പടിഞ്ഞാറ്, മല്ലപ്പുഴശേരി, ഇടശേരിമല കിഴക്ക് പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ ആദ്യം നീങ്ങിയത്. മുത്തുമണികൾ വാരി വിതറിയ പോലെ അവർ നീങ്ങി. തൊട്ടുപിന്നാലെ ളാക–ഇടയാറന്മുള, കാട്ടൂർ, ചിറയിറമ്പ്, മാലക്കര എന്നിവയും നീങ്ങി. ഉമയാറ്റുകര, ഇടയാറന്മുള, തെക്കേമുറി, നെടുമ്പ്രയാർ എന്നിവർ മൂന്നാമതും കീഴുകര, പുന്നംതോട്ടം, കീഴ്ച്ചേരിമേൽ നാലാമതും നീങ്ങി. എ ബാച്ചിലെ 35 പള്ളിയോടങ്ങൾ 9 ബാച്ചായിട്ടാണ് ജലഘോഷയാത്രയിൽ പങ്കെടുത്തത്.
മധുക്കടവിൽ നിന്നാണ് ബി ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര നീങ്ങിയത്. താഴേക്ക് തുഴഞ്ഞ് വിഐപി പവലിയനു സമീപം ചവിട്ടിത്തിരിഞ്ഞ് ഹീറ്റ്സിന്റെ സ്റ്റാർട്ടിങ് പോയന്റായ പരപ്പുഴ കടവിലേക്ക് നീങ്ങി. വർണശബളമായ ഘോഷയാത്രയ്ക്കു ശേഷം പമ്പയുടെ ട്രാക്കിലെ മിന്നും പോരാട്ടം. തുഴക്കാർ പോരാളികളായപ്പോൾ ജലോത്സവത്തിലെ പോരാട്ടവും ആവേശക്കാഴ്ചയായി.
ഫൈനലിലെ ആവേശപ്പോരാട്ടം
ഇരുട്ടു കാഴ്ച മറച്ചെങ്കിലും ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിൽ വീറും വാശിയും കുറഞ്ഞില്ല. മന്നം ട്രോഫിക്കായി വാശിയോടെ നടന്ന മത്സരത്തിൽ തലനാരിഴ വ്യത്യാസത്തിലാണ് പള്ളിയോടങ്ങൾ ഫിനിഷ് ചെയ്ത്. ഹീറ്റ്സിന്റെ ഫലപ്രഖ്യാപനം വന്നപ്പോഴേക്കും വൈകിട്ട് 5.30 ആയി. ഫൈനലിലേക്കും ലൂസേഴ്സ് ഫൈനലിലേക്കും അർഹത നേടിയ പള്ളിയോടങ്ങളെ സ്റ്റാർട്ടിങ് പോയിന്റായ പരപ്പുഴ കടവിൽ എത്തിക്കാൻ ഏറെ സമയമെടുത്തു.
ആദ്യം എ ബാച്ചിന്റെ ലൂസേഴ്സ് ഫൈനൽ ആയിരുന്നു. അപ്പോഴേക്കും സൂര്യൻ അസ്തമിച്ചു.ബി ബാച്ച് ലൂസേഴ്സ് ഫൈനൽ തുടങ്ങിയപ്പോഴേക്കും ഇരുട്ടു വീണു. പക്ഷേ കരകളുടെ ആവേശം കുറഞ്ഞില്ല. ബി ബാച്ച് ഫൈനലിൽ ഇടക്കുളം, കോറ്റാത്തൂർ –കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി പള്ളിയോടങ്ങൾ പുറപ്പെട്ടപ്പോൾ മുതൽ പമ്പയുടെ ഇരുകരകളിലും ആവേശം അലതല്ലി. മധുക്കടവ് വരെ നാലുപേരും ഒപ്പത്തിനൊപ്പം തുഴഞ്ഞു വന്നു. വിട്ടുകൊടുക്കാൻ തയാറാകാതെ എല്ലാവരും ഒരുപോലെ വേഗം കൂട്ടി.
അതോടെ ഇരുകരകളിലും തിങ്ങിക്കൂടിയ ആയിരങ്ങൾ കയ്യടിച്ച് ആവേശം കൂട്ടി. കോറ്റാത്തൂർ– കൈതക്കോടി ഒന്നാം സ്ഥാനത്ത് എത്തി. എ ബാച്ച് ഫൈനലിന് കീഴുകര, ചിറയറമ്പ്, ഓതറ കുന്നേക്കാട്, തെക്കേമുറി എന്നീ പള്ളിയോടങ്ങൾ അണിനിരന്നപ്പോഴേക്കും ശരിക്കും ഇരുട്ടായി. ഡ്രോൺ പറത്തി പള്ളിയോടങ്ങളുടെ യാത്ര പൂർണമായി ചിത്രീകരിച്ചാണു വിജയിയെ പ്രഖ്യാപിച്ചത്.
ആവേശം വിതറി ഹീറ്റ്സ് മത്സരങ്ങൾ
ആറന്മുള ∙ സമയം മാനദണ്ഡമാക്കി നടന്ന ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്ത് തുഴഞ്ഞെത്തിയ എ ബാച്ചിലെ നെല്ലിക്കൽ, കോയിപ്രം, ഇടനാട്, ഇടപ്പാവൂർ –പേരൂർ ഫൈനലിലേക്ക് അർഹത നേടി. എ ബാച്ച് ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്ത് രണ്ടാം സ്ഥാനത്ത് എത്തിയ കീക്കൊഴൂർ, ചിറയിറമ്പ്, ഓതറ –കുന്നേക്കാട്, തെക്കേമുറി എന്നീ പള്ളിയോടങ്ങൾ ലൂസേഴ്സ് ഫൈനലിലേക്കും അർഹത നേടി.
ബി ബാച്ച് ഹീറ്റ്സിൽ കുറഞ്ഞ സമയത്തിൽ തുഴഞ്ഞെത്തിയ ഇടക്കുളം കോറ്റാത്തൂർ - കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി എന്നിവർ ഫൈനലിൽ കടന്നു. ബി ബാച്ച് ഹീറ്റ്സിൽ കുറഞ്ഞ സമയത്ത് രണ്ടാം സ്ഥാനത്ത് എത്തിയ വന്മഴി , ഇടപ്പാവൂർ, ചെന്നിത്തല, തൈമറവുംകര എന്നിവർ ലൂസേഴ്സ് ഫൈനലിലും പങ്കെടുക്കാൻ അർഹത നേടി.
എ ബാച്ചിലെ 35 പള്ളിയോടങ്ങളെ 9 ഹീറ്റ്സായി തിരിച്ചു. ബി ബാച്ചിലെ 17 പള്ളിയോടങ്ങളെ 5 ബാച്ചായും തിരിച്ചായിരുന്നു ഹീറ്റ്സ് നടന്നത്. സമയം മാനദണ്ഡമാക്കിയതോടെ കൂടുതൽ തുഴച്ചിൽകാർ ഉള്ള പള്ളിയോടങ്ങളെല്ലാം നല്ല മത്സരം കാഴ്ചവച്ചു. തുഴച്ചിൽകാർ കുറവുള്ളവർ പാടി തുഴഞ്ഞ് സാധാരണ പോലെയാണ് ഫിനീഷ് ചെയ്തത്. ഹീറ്റ്സ് മത്സരങ്ങൾക്ക് ഫൈനൽ പോലെ ആവേശം ഇല്ലായിരുന്നു,
പൊള്ളുന്ന വെയിലിലും ജനസാഗരമെത്തി
ആറന്മുള ∙ പൊള്ളുന്ന വെയിലിനും ജലോത്സവം കാണാൻ ഒഴുകിയെത്തിയ ജനസാഗരത്തെ തടയാനായില്ല. പമ്പാനദിയുടെ ഓളപ്പരപ്പിൽ ആവേശം സൃഷ്ടിച്ച ജലോത്സവം വീക്ഷിക്കാൻ കടുത്ത വെയിലും വകവയ്ക്കാതെ എത്തിയത് ആയിരങ്ങൾ. രാവിലെ പത്തരയോടെ തന്നെ സത്രക്കടവിലെയും തോട്ടപ്പുഴശേരി കടവിലെയും പവിലിയനുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ജലഘോഷയാത്ര തുടങ്ങുന്നതിന് മുൻപ് ഇരുകരകളിലും കാഴ്ചക്കാരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു.
ആറന്മുളേശന്റെ തിരുമുൻപിൽ നടക്കുന്ന വള്ളംകളി കാണുന്നത് സൗഭാഗ്യമായി കരുതിയാണ് ജനം ഒഴുകിയെത്തിയത്. തങ്ങളുടെ കരകളിലെ പള്ളിയോടങ്ങൾ വിജയം നേടുമ്പോൾ പമ്പാതീരത്ത് എത്തിയ അതാതു കരകളിൽപ്പെട്ടവരും ആവേശത്തിമിർപ്പിലായിരുന്നു. വള്ളംകളി മത്സരം പൂർത്തിയാകാൻ വൈകിയെങ്കിലും അവസാനം നടന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരവും കഴിഞ്ഞാണ് എല്ലാവരും മടങ്ങിയത്.
മറ്റു സമ്മാനങ്ങൾ
ആറന്മുള ∙ ഉത്തൃട്ടാതി ജലമേളയിൽ ഏറ്റവും നല്ലരീതിയിൽ പാടി തുഴഞ്ഞതിന് എ ബാച്ചിൽ പൂവത്തൂർ പടിഞ്ഞാറും ബി ബാച്ചിൽ കീക്കൊഴൂർ വയലത്തലയും ആർ.ശങ്കർ ടോഫി നേടി. ചമയത്തിൽ കടപ്ര, കീക്കൊഴൂർ–വയലത്തല, പൂവത്തൂർ കിഴക്ക്, ചെന്നിത്തല എന്നീ പള്ളിയോടങ്ങളും സമ്മാനാർഹരായി. ചമയം, പരമ്പരാഗത ശൈലി എന്നിവയ്ക്ക് പ്രത്യേക മത്സരമായിരുന്നു. പരമ്പരാഗത ശൈലിയിൽ തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് ഇതിനായി പരിഗണിച്ചത്.
ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ മല്ലപ്പുഴശേരി പള്ളിയോടം
ആറന്മുള ∙ മല്ലപ്പുഴശേരി പള്ളിയോടം ഉത്തൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയത് പാർഥസാരഥി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം. ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ പള്ളിയോടം ഇന്നലെ രാവിലെയാണ് ക്ഷേത്രക്കടവിലെത്തിയത്. തുഴച്ചിൽകാർ കൊടിമരച്ചുവട്ടിൽ എത്തി വഞ്ചിപ്പാട്ടും പാടി ആറന്മുളേശ്വരന്റെ അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്. പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പള്ളിയോടമാണിത്. എ ബാച്ച് വിഭാഗത്തിലാണു മല്ലപ്പുഴശേരി പങ്കെടുത്തത്.
ജലോത്സവത്തിന് പൂർണപിന്തുണ: മന്ത്രി ബാലഗോപാൽ
ആറന്മുള ∙ ഉത്തൃട്ടാതി ജലോത്സവത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. വള്ളംകളി വീക്ഷിക്കുന്നതിന് സ്ഥിരമായ പവിലിയൻ നിർമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള തിരനോട്ടം കൂടിയാണ് വള്ളംകളിയെന്നും മന്ത്രി പറഞ്ഞു. ആറന്മുളയിലെ പൈതൃക വിനോദസഞ്ചാര സാധ്യതകളെ പ്രത്യേകമായി പരിപോഷിപ്പിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ചരിത്രപരമായി ഏറെ സവിശേഷതകളുള്ള മണ്ണാണ് ആറന്മുള. പൈതൃക ടൂറിസത്തിന്റെയും തീർഥാടക ടൂറിസത്തിന്റെയും കേന്ദ്രമാണ് ആറന്മുള. കേരളത്തിലെ ടൂറിസത്തെ കൂടുതൽ ഊർജിതമാക്കാൻ സർക്കാർ നടപ്പാക്കുന്ന 'എന്റെ കേരളം എന്നും സുന്ദരം’ ക്യാംപെയ്നിൽ ആറന്മുളയെ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പള്ളിയോടങ്ങൾക്കും 10,000 രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള ജലോത്സവത്തിന് ഈ വർഷം മുതൽ സാംസ്കാരിക വകുപ്പ് 5 ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പള്ളിയോട ശിൽപികളെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ ചിന്തകളും നിലപാടുകളും ഉണ്ടെങ്കിലും എല്ലാവരും ഒന്നാണ് എന്ന സന്ദേശത്തോടെ നടത്തുന്ന ഈ ഉത്സവം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയാറിന്റെ മനോഹാരിത നിലനിർത്തി വള്ളംകളിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നു പണം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോർജ്. വള്ളംകളിയുടെ സുവനീർ പ്രകാശനം മന്ത്രി നിർവഹിച്ചു.