തീർഥാടന കാലം: പാർക്കിങ് ഗ്രൗണ്ടിലേക്ക് റോഡ്; പഴയ അന്നദാനമണ്ഡപം കടമുറികളാക്കും
Mail This Article
പന്തളം ∙ വലിയകോയിക്കൽ ക്ഷേത്രത്തിൽ തീർഥാടനകാല ഒരുക്കങ്ങൾ അടുത്ത മാസം തന്നെ പൂർത്തിയാക്കാൻ അവലോകനയോഗത്തിൽ തീരുമാനം. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പ് മേധാവികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. പഴയ അന്നദാനമണ്ഡപത്തിന്റെ പകുതിഭാഗം 7 കടമുറികളാക്കി വാടകയ്ക്ക് നൽകാൻ തീരുമാനമായി. ഒരു മുറിയിൽ വഴിപാട് കൗണ്ടർ സജ്ജമാക്കും. പാർക്കിങ് ഗ്രൗണ്ടിലേക്ക് ക്ഷേത്ര റോഡിൽ നിന്നു റോഡ് നിർമിക്കും. മെഡിക്കൽ യൂണിറ്റും 24 മണിക്കൂർ ആംബുലൻസ് സേവനവും ലഭ്യമാക്കും. ക്ഷേത്രത്തിൽ പുതിയ വികസനപദ്ധതികൾക്കായി 67 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായെന്നു ദേവസ്വം ബോർഡ് അംഗം എ.അജികുമാർ പറഞ്ഞു. ഇതുകൂടാതെ 8 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളും നടത്തും. 2 പുതിയ സേഫ്റ്റി ടാങ്കുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും രാത്രി 9ന് കെഎസ്ആർടിസി പമ്പ സർവീസ് നടത്തും.
ക്ഷേത്രമുറ്റം വൃത്തിയോടെ സൂക്ഷിക്കാൻ നടപടി വേണമെന്നും മാലിന്യസംസ്കരണം കുറ്റമറ്റതാക്കണമെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർവർമ, ട്രഷറർ ദീപാവർമ എന്നിവർ പറഞ്ഞു. പാർക്കിങ് ഗ്രൗണ്ടിൽ ടൈൽ പാകുന്നതും ടോയ്‌ലറ്റ് കോംപ്ലക്സ്, കൈപ്പുഴയിലെ ശുചിമുറി നിർമാണം എന്നിവ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഉപദേശകസമിതി പ്രസിഡന്റ് വിനു നരേന്ദ്രനും തീർഥാടനകാലത്ത് കൈപ്പുഴയിലെ അമിനിറ്റി സെന്റർ പൂർണമായും തീർഥാടകർക്ക് വിട്ടുനൽകണമെന്ന് കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.മോഹൻദാസും ആവശ്യപ്പെട്ടു.
കലക്ടർ എസ്.പ്രേംകൃഷ്ണൻ, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, കൗൺസിലർ പി.കെ.പുഷ്പലത, സെക്രട്ടറി ഇ.ബി.അനിത, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, അംഗം വി.ആർ.വിനോദ് കുമാർ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, ആർഡിഒ ബി.രാധാകൃഷ്ണൻ, ഡിഎംഒ ഡോ.എൽ.അനിതകുമാരി, തഹസിൽദാർ ജോൺ സാം, ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മിഷണർ ശ്രീധരശർമ, എക്സിക്യൂട്ടീവ് എൻജിനീയർ എസ്.വിജയമോഹൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.വിനോദ് കുമാർ, എസ്എച്ച്ഒ ടി.ഡി.പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു.
മെല്ലെപ്പോക്ക്; കർശന നിർദേശവുമായി ചിറ്റയം
ആദ്യ അവലോകനയോഗത്തിലെ തീരുമാനങ്ങൾ ഒരു മാസമായിട്ടും നടപ്പാക്കാത്തതിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതൃപ്തി അറിയിച്ചു. നടപടികൾക്ക് വേഗം പോരെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ വീണ്ടും യോഗം ചേരും. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നു അദ്ദേഹം നിർദേശം നൽകി. പാർക്കിങ് ഗ്രൗണ്ട് മണ്ണിട്ട് നികത്തിയതിന്റെ പണം കരാറുകാരന് നൽകാൻ കഴിയാത്ത പ്രതിസന്ധി നഗരസഭാ അധികൃതർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നഗരസഭാ കൗൺസിലിൽ തീരുമാനമെടുത്ത് വേഗം പരിഹാരം കാണണം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ കർശന പരിശോധന വേണമെന്നും കുടുംബാരോഗ്യകേന്ദ്രത്തിന് ചുറ്റുമതിൽ നിർമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.