ഒരു സെക്കൻഡിൽ കിരീടം നഷ്ടം: ആവേശമായി നിരണം ചുണ്ടൻ
Mail This Article
തിരുവല്ല∙ കപ്പ് നേടിയില്ലെങ്കിലും നെഹ്റു ട്രോഫിയുടെ ഫൈനലിൽ ആവേശമായി അപ്പർ കുട്ടനാട്ടുകാരുടെ സ്വന്തം നിരണം ചുണ്ടൻ.ആവേശം വാനോളം എത്തിയ മത്സരത്തിൽ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ നാലാം സ്ഥാനത്താണ് എത്തിയെങ്കിലും നവാഗതാരുടെ കൂട്ടത്തിൽപ്പെടുന്ന ഈ ചുണ്ടൻ വരും വർഷങ്ങളിൽ കൂടുതൽ ശ്രദ്ധേയമാകും. നിരണത്തിന് ആദ്യ പാദം വരെ പ്രവചനാതീതം. അടുത്ത മിനിറ്റിൽ രണ്ടാമതായി അൽപം മേൽക്കൈ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീണ്ടും ഒപ്പത്തിനൊപ്പം.4.30.56 സെക്കൻഡിലാണ് നിരണം ഫിനിഷ് ചെയ്തത്.
70–ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വിജയം നേടിയെങ്കിലും. അപ്പർ കുട്ടനാട്ടകാരുടെ മനസ്സിൽ ജല രാജാവായാണ് നിരണം ചുണ്ടന്റെ മടക്കം. ഫൈനലിലെ ഫിനിഷിങ് സമയം 1. കാരിച്ചാൽ (പിബിസി)- 4.29.7852. വീയപുരം (വിബിസി, കൈനകരി)- 4.29.7903. നടുഭാഗം (കെടിബിസി)- 4.30.134. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)- 4.30.56.
ജില്ലയുടെ ആദ്യത്തെ ചുണ്ടനാണിത്. കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫി മത്സരത്തിൽ കെ.ജി. ഏബ്രഹാം ക്യാപ്റ്റനായി നിരണം ബോട്ട് ക്ലബിന്റെ പേരിൽ മത്സരിക്കുകയും ഏഴാം സ്ഥാനം നേടുകയും ചെയ്തു. ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരത്തിനു യോഗ്യത നേടുകയും ചെയ്തു. തുടർന്നു മാന്നാർ മഹാത്മാ ജലോത്സവത്തിൽ ഒന്നാമതും, കന്നേറ്റി ജലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന നീരേറ്റുപുറം പമ്പാ ജലമേളയിൽ രണ്ടാമതെത്തിയിരുന്നു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലക്കാർക്കൊപ്പം മണിപ്പുരിൽനിന്നുള്ള 22 യുവാക്കളും നിരണം ബോട്ട് ക്ലബിനായി തുഴയെറിയുന്നു. നീരേറ്റുപുറം പാലത്തിനു സമീപം പമ്പയാറ്റിലാണു രാവിലെയും വൈകിട്ടും പരിശീലനം. 2025ൽ പ്രദേശവാസികൾ മാത്രം തുഴയുന്ന ടീമിനെയിറക്കുകയെന്നതാണു ലക്ഷ്യമെന്ന് വള്ള സമിതി വൈസ് പ്രസിഡന്റ് റോബി തോമസ് പറഞ്ഞു.2022 ഓഗസ്റ്റിൽ പമ്പയിൽ ആദ്യമായി നീരണഞ്ഞ നിരണം ചുണ്ടന്റെ മൂന്നാം നെഹ്റു ട്രോഫി മത്സരമായിരുന്നു.