റോഡ് വെട്ടിപ്പൊളിച്ച് അധികൃതർ; കുഴികൾ താണ്ടി വലഞ്ഞ് നാട്ടുകാർ
Mail This Article
തെക്കേപ്പുറം ∙ കുഴികൾ താണ്ടി താണ്ടി ജനം മടുത്തു. ഇത് എത്ര കാലം സഹിക്കണം എന്ന അവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. തെക്കേപ്പുറം–പന്തളം മുക്ക് റോഡിലൂടെ യാത്ര നടത്തുന്നവരുടെ ദുരിതമാണിത്. റാന്നി–കോഴഞ്ചേരി, പേരൂർച്ചാൽ–ഉതിമൂട് എന്നീ പാതകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
പിഡബ്ല്യുഡിയുടെ അധീനതയിലുള്ള റോഡ് ജല ജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചതാണ് വാഹന കാൽനട യാത്രക്കാർക്കു വിനയായത്. റോഡിന്റെ ഇരുവശത്തും പൈപ്പുകൾ സ്ഥാപിക്കുന്നുണ്ട്. ഇഴഞ്ഞും മുടങ്ങിയുമാണ് ഇതു നടത്തുന്നത്. റോഡിന്റെ വശത്തെ ടാറിങ് അടക്കമാണു വെട്ടിപ്പൊളിച്ചത്. കുഴികൾ മണ്ണിട്ടു മൂടിയപ്പോൾ വശങ്ങൾ ഉയർന്നു. ഇതുമൂലം മഴ വെള്ളം ഒഴുകിപ്പോകുന്നില്ല.
വെള്ളം കെട്ടിനിന്ന് തുടരെ കുഴികൾ രൂപപ്പെടുകയാണ്. ഇരുചക്ര വാഹനങ്ങളിൽ ഇതിലെ യാത്ര നടത്തുന്നവർ അപകടത്തിൽപെടുന്നത് പതിവാണ്. കാറിലും ജീപ്പിലും ഇരുന്നാൽ കുഴികളിൽ ചാടി ശരീരം ആടിയുലയും. പൈപ്പിടൽ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഒരു മാസം കൂടി ഇനിയും വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതേ സ്ഥിതി തുടർന്നാൽ ഒരു മാസം കഴിയുമ്പോൾ പുതിയ റോഡ് നിർമിക്കേണ്ടിവരും.