പീഡനക്കേസ് പ്രതി ലോക്കൽ സമ്മേളനം പ്രതിനിധി; സിപിഎമ്മിൽ വിവാദം
Mail This Article
തിരുവല്ല ∙ പീഡനക്കേസ് പ്രതിയായതിനെതുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ട സി.സി.സജിമോനെ ലോക്കൽ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം നടന്ന കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിലാണ് സജിമോനെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത്.
തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയ ആളെ അനുകൂലിക്കുന്ന ആളായിരുന്നു സജിമോൻ. തുടർച്ചയായ കേസുകളിൽപെട്ടപ്പോഴും പ്രാദേശിക, ജില്ലാ നേതൃത്വങ്ങൾ സജിമോനെ പിന്തുണച്ചെന്ന ആരോപണമുണ്ടായിരുന്നു. സജിമോനെ ഏതാനും മാസം മുൻപ് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത് പാർട്ടിയിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. ലോക്കൽ കമ്മിറ്റിയിൽ ബഹളവും കയ്യാങ്കളിയും ഉണ്ടായതിനെ തുടർന്ന് തീരുമാനം റദ്ദാക്കി. സജിമോനെതിരെ അന്ന് വ്യാപകമായി പോസ്റ്ററുകളും പതിച്ചിരുന്നു.
പാർട്ടിയുടെ കൺട്രോൾ കമ്മിഷന്റെ നിർദേശം തെറ്റായി വ്യാഖ്യാനിച്ചാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയെ നേരിട്ട് ലോക്കൽ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുന്നതെന്ന വാദം ഉണ്ടായി. തുടർന്നാണ് പ്രാഥമികാംഗത്വത്തിൽ മാത്രമാക്കി പരിമിതപ്പെടുത്തിയത്. ഇയാളെ തിരികെ മേൽകമ്മിറ്റികളിലേക്ക് എത്തിക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആക്ഷേപം.
വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 2017ലാണ് സജിമോൻ ആദ്യം പാർട്ടിയിൽ നിന്നു പുറത്താകുന്നത്. 2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റി കൊണ്ടു പോയി ലഹരി നൽകി നഗ്ന ദ്യശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു.