മാലിന്യമെല്ലാം നീക്കം ചെയ്ത് ചെടി വച്ചു; ചെളി മാറി
Mail This Article
അടൂർ ∙ കെഎസ്ആർടിസി ഡിപ്പോയുടെ ഭാഗത്തു കൂടി സെന്റ് മേരീസ് സ്കൂളിലേക്ക് പോകുന്ന റോഡിലെ മാലിന്യം നീക്കം ചെയ്ത് അവിടെ ചെടികൾ വച്ചുപിടിപ്പിച്ച് നഗരസഭ. ഇവിടെ പതിവായി മാലിന്യം വലിച്ചെറിയുന്ന കേന്ദ്രമായും മൂത്ര വിസർജനം നടത്തുന്നിടമായും മാറിയിരുന്നു. ഇതു കൂടാതെ കെഎസ്ആർടിസി ഡിപ്പോയിലെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമുള്ള ശുചിമുറിയിൽ നിന്നുള്ള മലിനജലവും ഈ റോഡിലേക്ക് ഒഴുകിയിരുന്നു. ഇതു കാരണം വലിയ ദുർഗന്ധമായിരുന്നു ഈ റോഡാകെ. ഇതിനെതിരെ നാട്ടുകാരും രക്ഷിതാക്കളുമൊക്കെ ഒട്ടേറെ തവണ നഗരസഭാ അധികൃതരോട് പരാതി പറഞ്ഞിരുന്നു.
ഇതിനു പരിഹാരമായിട്ടാണ് ഗാന്ധിജയന്തി ദിനത്തിൽ റോഡിലെ മാലിന്യമെല്ലാം നീക്കം ചെയ്ത് നഗരസഭ അവിടെയെല്ലാം ചെടികൾ വച്ചു പിടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം അടൂർ നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് നിർവഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ രമേഷ് വരിക്കോലിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റോണി പാണംതുണ്ടിൽ, എസ്.ഷാജഹാൻ, സുധാ പത്മകുമാർ, അനുവസന്തൻ, നഗരസഭ സെക്രട്ടറി എം.രാജു, ക്ലീൻ സിറ്റി മാനേജർ സോം സുന്ദർ എന്നിവർ നേതൃത്വം നൽകി.