ADVERTISEMENT

പുളിക്കീഴ് ∙ ആറു മാസം മുൻപു തുടങ്ങിയ റോഡ് നിർമാണം ഇതുവരെ എങ്ങുമെത്തിയില്ല. തിരുവല്ല – കായംകുളം റോഡിൽ പൊടിയാടി മുതൽ പന്നായി പാലം വരെയുള്ള ഭാഗത്തെ നിർമാണമാണു മുടങ്ങി കിടക്കുന്നത്. എല്ലാ മഴയിലും വെള്ളം കെട്ടിക്കിടക്കുന്ന, വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന റോഡിൽ ഉയർത്തുന്നതടക്കമുള്ള ജോലികൾ മുടങ്ങികിടക്കുകയാണ്.

റോഡ് ഉയർത്തുന്നതിനു മണ്ണു കിട്ടുന്നില്ലെന്നുള്ളതും തുടർച്ചയായി മഴ പെയ്യുന്നതുമാണു നിർമാണം തടസ്സപ്പെടാൻ കാരണം. പുളിക്കീഴ് പാലത്തിനു ശേഷമുള്ള ഭാഗത്ത് 80 മീറ്ററോളം മാത്രമാണു മണ്ണിട്ടുയർത്തിയത്. എന്നും വെള്ളം കയറുന്ന ഈ ഭാഗത്തു നന്നായി മണ്ണിട്ടുയർത്തണം. 

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണു റോഡ് നിർമാണം തുടങ്ങിയത്. ആദ്യം റോഡ് മണ്ണിട്ടുയർത്തി അതിനു മുകളിൽ ജിഎസ്ബി ഇട്ട് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. എന്നാൽ തൊട്ടുപുറകേ മഴ പെയ്തതോടെ ഉറപ്പിച്ച മണ്ണ് വാഹനങ്ങൾ കയറുമ്പോൾ താഴാൻ തുടങ്ങി. ഇതോടെ ജിഎസ്ബി ഇട്ടുറപ്പിച്ച പല ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്യേണ്ടി വന്നു. ഇതു റോഡ് വശത്തു കൂട്ടിയിട്ടിരിക്കുകയാണ്.

പകൽ ചെയ്തുകൊണ്ടിരുന്ന റോഡ് നിർമ‍ാണം നിയന്ത്രണാതീതമായ വാഹനയാത്ര കാരണം രാത്രിയിലേക്കു മാറ്റി. അപ്പോഴാണു മണ്ണു കിട്ടാനുള്ള ബുദ്ധിമുട്ട് ഉണ്ടായത്. രാത്രിയിൽ മണ്ണു കൊണ്ടുവരുന്നതിനുള്ള പാസ് കിട്ടാത്തതും പ്രശ്നമായി.ഓടയുടെ നിർമാണവും റോഡുപണിക്കൊപ്പം തുടങ്ങിയെങ്കിലും പുളിക്കീഴിൽ സ്വകാര്യ വ്യക്തി കോടതിയിൽ നിന്നു സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്റ്റേ വാങ്ങിയതോടെ ഓട നിർമാണം തടസ്സപ്പെട്ടു. സ്റ്റേ മാറ്റുന്നതിനുള്ള നടപടി പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

പരുമല പെരുനാളിന് ഇനി മൂന്നാഴ്ച മാത്രം ശേഷിക്കേ പള്ളിയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡ് നിർമാണം പൂർത്തിയാകാതെ കിടന്നാൽ അതു തീർഥാടകരെ ബാധിക്കാൻ സാധ്യതയുണ്ട്.പകൽ സമയത്തു റോഡിലെ അമിത ഗതാഗതം നിയന്ത്രിച്ചു നിർമാണം നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഗതാഗതം വഴിതിരിച്ചു വിടാനുള്ള റോഡുകളും നിലവിലില്ല.ശബരിമല റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പൊടിയാടി മുതൽ പന്നായി പാലം വരെയുള്ള ഭാഗം 3.39 കോടി രൂപയ്ക്കു നിർമിക്കുന്നത്.

English Summary:

Construction on the Thiruvalla-Kayamkulam road, crucial for connectivity in the region, has been halted for six months, leaving residents grappling with a flood-prone and hazardous route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com