ആനപ്പല്ലുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കാറിൽനിന്ന്
Mail This Article
റാന്നി ∙ ആനപ്പല്ലുമായി രണ്ടുപേരെ കരികുളം വനം സ്റ്റേഷനിലെ വനപാലകർ ചെങ്ങന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു. കാറും പിടിച്ചെടുത്തു. പുനലൂർ ഇടമൺ ഉറുകുന്ന് കോളനി തോട്ടിൻകര വീട്ടിൽ രാജൻകുഞ്ഞ് (തമ്പി–49), പോത്തൻകോട് പൊയ്തൂർകോണം മനു ഭവനിൽ മനോജ് (48) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ ആല കോലത്തച്ചംപറമ്പിൽ രാഹുൽ (28) ആണ് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചു. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഐടിഐ ജംക്‌ഷനടുത്തുള്ള ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ കാറിൽ സൂക്ഷിച്ചിരുന്ന ആനപ്പല്ലാണു പിടിച്ചെടുത്തത്.
ആനപ്പല്ല് കൈവശംവച്ച് വിൽപന നടത്തുന്നെന്ന് തിരുവനന്തപുരം വനം ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരികുളം സ്റ്റേഷനിലെ വനപാലകരെത്തി ഇവരെ പിടികൂടിയത്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രക്ഷപ്പെട്ട രാഹുലാണ് ഇതിൽ പ്രധാനിയെന്ന് വനപാലകർ അറിയിച്ചു. ആനപ്പല്ലിന്റെ ഉറവിടം അടക്കമുള്ള വിശദാംശങ്ങൾ തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.