കാട്ടാനകളുടെ സ്വഭാവ രീതികളിൽ മാറ്റം വന്നു; ആനകളെ കാണാനുള്ള നീക്കങ്ങളിൽ നിന്നും ജനം പിന്തിരിയണം
Mail This Article
സീതത്തോട് ∙ അള്ളുങ്കൽ വനത്തിൽ നിന്നും കക്കാട്ടാറ് കടന്ന് ഊരാമ്പാറയിൽ എത്തുന്ന കാട്ടാനകളുടെ സ്വഭാവ രീതികളിൽ മാറ്റം വന്നുതുടങ്ങി. കൂട്ടത്തിലുള്ള വലിയ ആനയായ ചില്ലിക്കൊമ്പൻ ആളുകൾക്കു നേർക്ക് തിരിഞ്ഞു തുടങ്ങിയതോടെ ആനകളെ കാണാനുള്ള നീക്കങ്ങളിൽ നിന്നും ജനം പിന്തിരിയണമെന്നു വനം വകുപ്പ്. ആന ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാരോപിച്ച് അള്ളുങ്കൽ ഇഡിസിഎൽ ജല വൈദ്യുത പദ്ധതിക്കു സമീപം കക്കാട്ടാറിനു തീരത്തു നിന്നും തുടങ്ങുന്ന ആനത്താരകൾ കേന്ദ്രീകരിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് പ്രതിഷേധ സമരങ്ങൾക്കു തുടക്കമായി. ആനയെ കാട് കയറ്റി വിടുംവരെ സമരം തുടരുമെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു.അള്ളുങ്കൽ വനത്തിൽ നിന്നും രണ്ട് കൊമ്പനാനകൾ കക്കാട്ടാറ് നീന്തി ജനവാസ കേന്ദ്രത്തിൽ എത്താൻ തുടങ്ങിയിട്ട് ഒന്നര മാസമായി. ജല വൈദ്യുത പദ്ധതിയുടെ താഴെയുള്ള ആനത്താരയിൽ കൂടി കയറുന്ന കാട്ടാനകൾ സ്വകാര്യ തോട്ടം വഴി സീതത്തോട്–ചിറ്റാർ റോഡ് മുറിച്ചു കടന്ന് റോഡിനു സമീപ തോട്ടത്തിലെ കൈതചക്ക കഴിക്കാനാണ് പതിവായി എത്തുന്നത്.
അള്ളുങ്കൽ വനത്തിൽ നിന്നും ആന ഇറങ്ങുന്ന സമയത്തു തന്നെ ഇവയെ റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ച് തുരത്തണമെന്നാണ് സ്ഥലവാസികളുടെ പ്രധാന ആവശ്യം. ചിറ്റാർ 86 മുസ്‌ലിം പള്ളി പടി മുതൽ ചിറ്റാർ തോട്ടം എൽപി സ്കൂളിനു സമീപം വരെയുള്ള സ്ഥലങ്ങളിലാണ് ആന ഭീഷണി നിലനിൽക്കുന്നത്. ചക്കയുടെ സീസൺ കഴിഞ്ഞതോടെയാണ് കൈതചക്ക തോട്ടത്തിലേക്കു കടന്നത്.ആനയുടെ കടന്ന് കയറ്റം തടയാൻ കക്കാട്ടാറിന്റെ തീരം കേന്ദ്രീകരിച്ച് സൗരോർജ വേലി സ്ഥാപിക്കാനുള്ള തീരുമാനം കഴിഞ്ഞ ആഴ്ച കെ.യു ജനീഷ്കുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച സബ്മിഷൻ കഴിഞ്ഞ ദിവസം നിയമ സഭയിൽ എംഎൽഎ ഉന്നയിക്കുകയും അടിയന്തിര പ്രാധാന്യത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഒന്നും തന്നെ ആരംഭിക്കാഞ്ഞതോടെയാണ് പ്രതിഷേധ സമരവുമായി ജനകീയ സമിതി പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്.
പ്രതിഷേധത്തിതിനിടെ വീണ്ടും ആനകൾ
പ്രതിഷേധം നടക്കുന്നതിനിടെ രാത്രി 9 മണിയോടെ ആനത്താരയിലൂടെ രണ്ട് കാട്ടാനകളും സീതത്തോട്–ചിറ്റാർ റോഡ് മുറിച്ച് കൈതത്തോട്ടത്തിൽ വീണ്ടും എത്തി. കക്കാട്ടാറിന്റെ തീരത്തായി ഉണ്ടായിരുന്ന ജനകീയ സമിതി പ്രവർത്തകരും വനപാലകരും പൊലീസും നോക്കി നിൽക്കെയാണ് ആനകൾ തോട്ടത്തിലേക്കു ഓടിക്കയറിയത്. ആറിന്റെ തീരത്തായി നിന്നിരുന്ന രണ്ട് വനപാലകർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സമരക്കാർ പടക്കം പൊട്ടിച്ചെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ആനകൾ എത്തിയത്.കെ.യു ജനീഷ്കുമാർ എംഎൽഎയും സ്ഥലത്ത് എത്തിയിരുന്നു.ആന വീണ്ടും തോട്ടത്തിൽ കയറിയതിൽ പ്രതിഷേധിച്ച് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ ബഷീറിന്റെ നേതൃത്വത്തിൽ സമിതി പ്രവർത്തകർ റോഡിൽ നിന്ന് ഗതാഗതം സ്തംഭിപ്പിച്ചു. സംഭവം അറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നു െവളുപ്പിനെ തോട്ടത്തിൽനിന്ന് ഇറങ്ങുന്ന ആനകളെ ഉൾക്കാട്ടിലേക്കു തുരത്താമെന്ന് റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്.