‘തത്തമ്മ പെണ്ണുങ്ങൾ തത്തിക്കളിക്കുന്ന പൊന്നു നാടാണീ..’; സ്വകാര്യ ബസിൽ 75കാരിയുടെ പാട്ട്, വൈറൽ !
Mail This Article
കോന്നി ∙ ‘‘പച്ചിലക്കാട്ടിലെ പൈങ്കിളി പാടുന്ന കൊച്ചുനാടാണീ മുതുപേഴുങ്കൽ.. തത്തമ്മ പെണ്ണുങ്ങൾ തത്തിക്കളിക്കുന്ന പൊന്നു നാടാണീ മുതുപേഴുങ്കൽ.. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എല്ലാവരും ഒന്നിച്ചു വാഴുമീ കൊച്ചുഗ്രാമം.’’ അരുവാപ്പുലം പഞ്ചായത്തിലെ ‘മുതുപേഴുങ്കൽ’ എന്ന ഗ്രാമത്തെക്കുറിച്ച് സ്വകാര്യ ബസിൽ എഴുപത്തിയഞ്ചുകാരി പാടിയ പാട്ടിലെ ഏതാനും വരികളാണിത്. മുതുപേഴുങ്കൽ ചരിവിള വീട്ടിൽ കല്യാണിയാണ് പാട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയയായത്.
ഓണനാളിൽ ഉത്രാട ദിവസം കോന്നിയിൽ നിന്ന് മുതുപേഴുങ്കലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ബസ് ജീവനക്കാരുടെ നിർബന്ധ പ്രകാരമാണ് പാട്ട് പാടിയത്. അതും മുതുപേഴുങ്കൽ എന്ന തന്റെ ഗ്രാമത്തെക്കുറിച്ച്. ഡ്രൈവർ ലിനേഷ് വകയാറാണ് തന്റെ മൊബൈൽ ഫോണിൽ ജീവനക്കാരെക്കൊണ്ട് വിഡിയോ ചിത്രീകരിച്ചത്. 30 സെക്കൻഡ് മാത്രമുള്ള വിഡിയോ ലിനേഷ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത് ഇപ്പോഴാണ്. ഒട്ടേറെ ലൈക്കും കമന്റുമായി വിഡിയോ പ്രചരിക്കുന്നുണ്ട്.
റിട്ട. അങ്കണവാടി അധ്യാപികയായ കല്യാണിയുടെ കൊയ്ത്തു പാട്ടും ശ്രദ്ധനേടിയിട്ടുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ മുതുപേഴുങ്കൽ ഏലായിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവത്തിനാണ് കല്യാണി പാടിയത്. ഇതും സമൂഹമാധ്യമത്തിൽ ഏറെ പ്രചാരം നേടിയിരുന്നു. നാടൻ പാട്ടിന്റെ ഉൾപ്പെടെ ശേഖരം കല്യാണിയുടെ പക്കലുണ്ട്.