ADVERTISEMENT

ഇലന്തൂർ∙ റോഡ് നവീകരണം നടന്നെങ്കിലും വൈദ്യുതിത്തൂൺ റോഡിൽ നിന്നു മാറ്റി സ്ഥാപിക്കാത്തത് അപകടം ഉണ്ടാക്കുന്നതായി ആക്ഷേപം. ഇലന്തൂർ ആശുപത്രി ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് മലമുറ്റം, അയത്തിൽ വഴി ഇലവുംതിട്ട റോഡിൽ എത്തിച്ചേരുന്ന റോഡിലാണ് ഈ അവസ്ഥയുള്ളത്. വീതി കൂട്ടി നവീകരണം നടത്തിയപ്പോൾ റോഡിലായ തൂണുകൾ മാറ്റണമെന്നു നിർമാണം നടന്ന സമയത്ത് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്യാതെ തൂണിനു ചുറ്റും ടാർ പൂശി നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

9 വൈദ്യുതിത്തൂണുകളും ഒരു ട്രാൻസ്ഫോമറും മാറ്റാനുണ്ടെങ്കിലും അതിനുള്ള ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. വെളിച്ചം കുറവുള്ള പ്രദേശത്തു രാത്രി കാലങ്ങളിൽ പല വാഹനങ്ങളും അപകടത്തിൽപെടാൻ  ഇതു കാരണമാകുന്നുണ്ട്. കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആന്റോ ആന്റണി എംപി നിർദേശ പ്രകാരം 15 കോടി രൂപ അനുവദിച്ച് പുനരുദ്ധാരണം നടത്തിയ റോഡുകളിൽ ഒന്നാണ് ഇത്. 10 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പൂർണമായും കേന്ദ്ര ധന സഹായത്തോടെ 6.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ നിർമിക്കാനാണു കരാർ നൽകിയത്.

ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചും റോഡ് ഉയർത്തിയും ആവശ്യമുള്ള ഭാഗങ്ങളിൽ ഇന്റർലോക്ക് വിരിച്ചും ക്രാഷ് ബാരിയറുകളും ദിശാ ബോർഡുകളും സ്ഥാപിച്ചും ഓടകളും കലുങ്കുകളും നിർമിച്ചും റോഡ് നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി നിർദേശം. ഇത് പല ഭാഗത്തും പാലിക്കപ്പെട്ടില്ല എന്നുള്ള ആരോപണവും ഉയരുന്നുണ്ട്. വൈദ്യുതിത്തൂണുകളും ട്രാൻസ്ഫോമറും മാറ്റി സ്ഥാപിക്കാൻ ആവശ്യമായ പണം ഇതുവരെ കെഎസ്ഇബിക്ക് അടച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തൂൺ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടില്ലെന്നും അതാണ് ഹൈവേ അതോറിറ്റി പണം അടയ്ക്കാത്തത് എന്നുമാണ് അറിയുന്നത്. പണം അടച്ചില്ലെങ്കിലും തൂണുകൾ മാറ്റാൻ അനുമതി തേടി പൊതുമരാമത്തിനു കത്തു നൽകിയെന്നും അധികൃതർ പറഞ്ഞു.

English Summary:

A recently renovated road in Elanthoor, Kerala, has become a safety hazard due to the presence of unrelocated electric poles. Despite requests from residents, authorities have failed to move the poles, leading to accidents and concerns about public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com