അടൂർ ജനറൽ ആശുപത്രിയിൽ ആംബുലൻസ് അഞ്ചും അത്യാസന്ന നിലയിൽ
Mail This Article
അടൂർ ∙ അഞ്ച് ആംബുലൻസുകളുള്ള അടൂർ ജനറൽ ആശുപത്രിയിൽ ഇപ്പോൾ ഒരെണ്ണം പോലും ഉപയോഗത്തിലില്ല. 4 ആംബുലൻസുകൾ അപകടമുണ്ടായി വർക്‌ഷോപ്പിലും പൊലീസ് സ്റ്റേഷനിലുമായി കിടക്കുകയാണ്. ഒരെണ്ണം തകരാറിലായി ആശുപത്രിയിൽ കട്ടപ്പുറത്തുമുണ്ട്. എംപി, എംഎൽഎ ഫണ്ടുകളിലൂടെ ലഭിച്ച 4 ആംബുലൻസുകളും ട്രോമാകെയർ പദ്ധതി പ്രകാരം കിട്ടിയ ഒരു ആംബുലൻസുമാണ് ഉപയോഗിക്കാൻ പറ്റാതെ കിടക്കുന്നത്.
ഇത്രനാളായിട്ടും ആംബുലൻസുകളുടെ തകരാറു പരിഹരിച്ച് പുറത്തിറക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് രോഗികളുടെ പരാതി.എംസി റോഡരികിലുള്ള ആശുപത്രിയായതിനാൽ ഇവിടേക്ക് അപകടത്തിൽപെട്ട് ഒട്ടേറെ രോഗികളാണ് ദിനംപ്രതി വരുന്നത്. ഇതിൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നവരെ കൊണ്ടുപോകാൻ ജനറൽ ആശുപത്രിയിൽ ആംബുലൻസില്ലാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ വിളിക്കേണ്ടി വരികയാണ്. ഇതു കൂടാതെ ഗുരുതര രോഗം ബാധിച്ച് എത്തുന്നവരെയും വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ആംബുലൻസ് ഇല്ലാത്ത സ്ഥിതിയാണ്.
വർഷങ്ങളേറെയായിട്ടും ഈ ആംബുലൻസുകൾ ശരിയാക്കി പുറത്തിറക്കാത്തത് സ്വകാര്യ ആംബുലൻസുകളെ സഹായിക്കാനാണെന്നുള്ള ആക്ഷേപം രോഗികൾ ഉന്നയിച്ചു തുടങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല. മാസങ്ങൾക്കു മുൻപ് കെഎസ്ആർടിസി ജംക്‌ഷനിൽ വച്ച് തെരുവുനായ കടിച്ച് ഗുരുതരമായി പരുക്കേറ്റ ആളിനെ വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് കിട്ടാത്ത സ്ഥിതി ഉണ്ടായിരുന്നു. ഇയാൾ പിന്നീട് മരിക്കുകയും ചെയ്തു.
ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ ആശുപത്രിയിൽ സമരം നടത്തിയിരുന്നു. അന്ന് ഉടൻ ആംബുലൻസുകൾ എല്ലാം ശരിയാക്കി പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു പറഞ്ഞിരുന്നതാണ്. പക്ഷെ മാസങ്ങൾ കഴിഞ്ഞിട്ടും ആ ഉറപ്പും പാലിക്കാൻ അധികൃതർ തയാറായില്ല. അപകടത്തിൽപെട്ടു കിടക്കുന്ന ആംബുലൻസുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നും ഇതിനുള്ള നടപടിയായെന്നുമാണ് ആശുപത്രി അധികൃതർ ഇപ്പോൾ പറയുന്നത്.