ക്യാമറ ക്ലിക്കായി: കോന്നിയിൽ മാലിന്യം തള്ളലിനു നിയന്ത്രണം
Mail This Article
കോന്നി∙കോന്നി ടൗണിന്റെ ചലനങ്ങളെല്ലാം സിസിടിവി ക്യാമറയിൽ പതിയാൻ തുടങ്ങിയതോടെ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനടക്കം നിയന്ത്രണമായി. മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി പഞ്ചായത്ത് പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് ടൗണിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചത്. ഇതിന്റെ മോണിറ്റർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസ് മുറിയിൽ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തനക്ഷമമായ ക്യാമറകളാണിത്. ക്യാമറകളുടെ നമ്പർ മാറ്റുമ്പോൾ ഓരോ ഭാഗത്തെയും വിഡിയോ ദൃശ്യം മോണിറ്ററിൽ വ്യക്തമായി കാണാൻ കഴിയും. ചന്തയിലടക്കം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിലാണ് രാത്രിയിലും പുലർച്ചെയും മാലിന്യം തള്ളിയിരുന്നത്.
ക്യാമറ സ്ഥാപിച്ച് 23 ദിവസം കടന്നുപോയിട്ടും ഇവിടങ്ങളിൽ മാലിന്യം കളയുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നതാണ് പ്രത്യേകത. കോന്നി സെൻട്രൽ ജംക്‌ഷനിൽ നാല് ഭാഗവും കവർ ചെയ്യുന്ന വിധം നാല് ക്യാമറകളാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കെഎസ്ആർടിസി സ്റ്റേഷൻ ഭാഗം, ബസ് സ്റ്റാൻഡ്, ചന്ത, ടാക്സി സ്റ്റാൻഡ്, മയൂർ ഏല, പഞ്ചായത്ത് ഓഫിസ് ഭാഗം, പൊലീസ് സ്റ്റേഷൻ ഭാഗം, സഞ്ചായത്ത് കടവ് ഭാഗം തുടങ്ങിയ സ്ഥലങ്ങളെല്ലാം ക്യാമറ നിരീക്ഷണത്തിലാണ്. കൂടാതെ പഞ്ചായത്ത് ഓഫിസിനുള്ളിലും പരിസരത്തും ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അനി സാബു അറിയിച്ചു. ക്യാമറ സ്ഥാപിച്ചതോടെ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് മോട്ടർവാഹന വകുപ്പിനും ജില്ലാ പൊലീസ് മേധാവിക്കും കൈമാറുമെന്നും പ്രസിഡന്റ് പറഞ്ഞു.