പൈപ്പ് പൊട്ടി കുഴി; അറ്റകുറ്റപ്പണിക്ക് മടി
Mail This Article
കോഴഞ്ചേരി ∙ കീഴുകര–മരോട്ടിമുക്ക് റോഡിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ അപകടക്കെണിയായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതി ഉയരുന്നു.2 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ പൈപ്പിലെ ചോർച്ചയിൽ രൂപപ്പെട്ടിട്ടുള്ള കുഴികളാണ് ഏറെയും. പലയിടങ്ങളിലും ടാറിങ്ങിനുള്ളിലാണ് തകർച്ച സംഭവിച്ചിരിക്കുന്നത്. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാം. പൈപ്പ് നന്നാക്കിയതിനുശേഷം കോൺക്രീറ്റോ, ടാറിങ്ങോ നടത്താതിരിക്കുന്ന സ്ഥലങ്ങളുമുണ്ട്. ഇപ്പോഴും ചോർച്ചയിൽ ജലം നഷ്ടപ്പെടുന്ന സ്ഥലവുമുണ്ട്.
2024 ജനുവരി 12 മുതൽ 2025 ജനുവരി 11 വരെ പരിപാലന കാലാവാധി ഉള്ളതായി മരോട്ടിമുക്കിൽ പൊതുമരാമത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവരും റോഡിൽ അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകാത്തതിൽ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 2020 ഒക്ടോബറിൽ ബിഎം ബിസി നിലവാരത്തിൽ നിർമിച്ച റോഡാണിത്.