സേവന നികുതിയായി പിടിച്ചെടുത്തത് വൻതുക: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രതിസന്ധിയിൽ
Mail This Article
പത്തനംതിട്ട ∙ ഭവന നിർമാണ പദ്ധതിക്കായി ലഭിച്ച തുകയിൽ നിന്നു 1.13 കോടി സെൻട്രൽ എക്സൈസ് കമ്മിഷണറേറ്റ് പിടിച്ചെടുത്തതുപത്തനംതിട്ട നഗരസഭയ്ക്ക് തിരിച്ചടിയായി. 2007–08 മുതൽ 2012–13 വരെയുള്ള സേവനനികുതി നഗരസഭ അടയ്ക്കാത്തതിനാലാണ് എക്സൈസ് കമ്മിഷണറേറ്റിന്റെ നടപടി. സേവനനികുതി ഇനത്തിൽ ആകെ 1.98 കോടിയാണ് അടയ്ക്കേണ്ടത്. ഇതിൽ 1.31 കോടി ഇതുവരെ ഈടാക്കി. ഇനി 68 ലക്ഷം കൂടി നഗരസഭ അടയ്ക്കാനുണ്ട്. ഈ തുക ഗഡുക്കളായി അടയ്ക്കുന്നതിന് സാവകാശം തേടി ഹർജി നൽകിയതായി നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ഭവനനിർമാണ പദ്ധതിയായ പിഎംഎവൈയിൽ (പ്രധാനമന്ത്രി ആവാസ് യോജന) ഉൾപ്പെട്ട ഒട്ടേറെ ഗുണഭോക്താക്കൾ നഗരസഭ പ്രദേശത്തുണ്ട്. പദ്ധതിയിലേക്ക് നാല് ഗഡുക്കളായി 80 ശതമാനം തുക കേന്ദ്രവിഹിതമായി വന്നിരുന്നു. ഈ വിഹിതത്തിൽ നിന്നടക്കമാണു തുക പിടിച്ചെടുക്കപ്പെട്ടത്.2007–08 മുതൽ ആറ് സാമ്പത്തിക വർഷക്കാലയളവിൽ കാട്ടിയ അലംഭാവമാണു നഗരസഭയ്ക്ക് അപ്രതീക്ഷിത പ്രഹരമേകിയത്. ജനക്ഷേമ പദ്ധതികൾക്കു വിനിയോഗിക്കേണ്ട പണമാണു ശ്രദ്ധക്കുറവിനാൽ നഷ്ടമാകുന്നത്.
സേവനദാതാവ് പിരിക്കുന്ന നികുതിയുടെ നിശ്ചിതശതമാനമാണു സേവനനികുതിയായി അടയ്ക്കേണ്ടത്. 2007ൽ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനപ്രകാരം, സ്ഥാവര വസ്തുക്കൾ വാടകയ്ക്കു നൽകുമ്പോൾ സേവനനികുതി ചുമത്തണമെന്ന നിർദേശം വന്നു. വീഴ്ച വരുത്തിയാൽ പലിശയും പിഴപ്പലിശയും നൽകേണ്ടി വരും. നഗരസഭയുടെ വ്യാപാരസമുച്ചയത്തിലെ വാടകക്കാരിൽ നിന്നു വാടക പിരിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രകാരമുള്ള സേവനനികുതി നഗരസഭ അധികൃതർ ഈടാക്കിയിരുന്നില്ല.
സേവനനികുതി അടയ്ക്കണമെന്ന നിർദേശം 2009 മാർച്ചിൽ സെൻട്രൽ എക്സൈസ് കമ്മിഷണറേറ്റ് നൽകിയിരുന്നു. നഗരസഭ സെക്രട്ടറിയുടെ പേരിൽ പാൻ നമ്പർ ലഭിക്കാനുള്ള കാലതാമസവും ടാക്സ് റജിസ്ട്രേഷൻ വൈകിയതുമാണു യഥാസമയം സേവനനികുതി ഒടുക്കാതിരുന്നതിന് കാരണമെന്ന വിശദീകരണമാണ് അക്കാലത്ത് നഗരസഭ നൽകിയത്. എന്നാൽ, സേവനനികുതി പിരിക്കാൻ ഈ രണ്ട് കാര്യങ്ങളും അനിവാര്യമായിരുന്നില്ല. 2013–14 മുതലാണു നഗരസഭ സേവനനികുതി ഈടാക്കിത്തുടങ്ങിയത്. പ്രതിസന്ധി തിരിച്ചറിഞ്ഞ് പ്രശ്നം പരിഹരിക്കാൻ മുൻകൗൺസിലുകൾ ചില പരിശ്രമം ആരംഭിച്ചിരുന്നെങ്കിലും വൈകിപ്പോയി.