കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്; സുരക്ഷ ഇല്ലാതെ ഇരട്ടപ്പാലം മേഖല
Mail This Article
അടൂർ ∙ നഗരത്തിൽ ഇരട്ട പാലത്തിനു സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. കെഎസ്ആർടിസി ജംക്‌ഷന് കിഴക്ക് ഇരട്ട പാലങ്ങളിലൊന്നിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ കാറാണ് കിഴക്ക് ഭാഗത്ത് നിന്ന ബൈക്കിൽ ഇടിച്ചത്. പാലം കഴിഞ്ഞ് മൈതാനം പോലെയുള്ള ഭാഗത്ത് നിന്ന് വാഹനങ്ങൾ അലക്ഷ്യമായി ഇവിടെ തിരിയുന്നത് പതിവാണ്. വാഹനങ്ങൾ യു ടേൺ നടത്തി റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
ഒരേ സമയം ഇരട്ട പാലത്തിലൂടെ ഇരു ദിശയിലേക്കും വാഹനങ്ങൾ പായുന്നു. ഏതു പാലത്തിലൂടെ കടന്നു പോകണമെന്നതും വാഹനം ഓടിക്കുന്നവരെ കുഴയ്ക്കുന്നു. പാലം മുതൽ സെൻട്രൽ ജംക്‌ഷൻ വരെയുള്ള ഭാഗത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. ഇവിടെ വാഹനങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് നിരോധിച്ച് സെൻട്രൽ ജംക്‌ഷൻ ചുറ്റി തിരിഞ്ഞു വരാനുള്ള സൂചകവും ഒരുക്കണം.
അപകടം തുടർക്കഥയായി; എന്നിട്ടും മരണപ്പാച്ചിൽ
റാന്നി ∙ അപകടങ്ങളൊഴിയാതെ ഉതിമൂട് ജംക്‌ഷൻ. വാഹനങ്ങൾക്ക് ജംക്‌ഷനിൽ വേഗം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം. ഇന്നലെ വൈകിട്ട് നാലരയോടെ ജീപ്പും ബൈക്കും കൂട്ടിയിടിച്ചതാണ് അവസാന സംഭവം. ആർക്കും കാര്യമായ പരുക്കില്ല. പത്തനംതിട്ട ഭാഗത്തു നിന്നെത്തിയ ജീപ്പ് കുമ്പളാംപൊയ്ക റോഡിലേക്കു തിരിയാൻ തുടങ്ങിയപ്പോൾ റാന്നി ഭാഗത്തു നിന്നെത്തിയ ബൈക്കുമായി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും വേഗം കുറച്ചാണെത്തിയത്.
രാവിലെ കാർ ഓട്ടോയിൽ ഇടിച്ചും അപകടമുണ്ടായി. പേരൂച്ചാൽ റോഡിൽ നിന്ന് കുമ്പളാംപൊയ്ക റോഡിലേക്ക് ഓട്ടോ കടക്കുന്നതിനിടെ പത്തനംതിട്ട നിന്ന് റാന്നി ഭാഗത്തേക്കു പോയ കാർ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ തെറിച്ച് റോഡിൽ വീണു. ഡ്രൈവർക്കും യാത്രക്കാരിക്കും ചെറിയ പരുക്കുണ്ട്. ദിവസമെന്നോണം ഉതിമൂട് ജംക്‌ഷനിൽ അപകടങ്ങൾ നടക്കുന്നുണ്ട്.
രാത്രിയും പകലും അപകട മേഖലയായി ഇവിടം മാറുകയാണ്. അപകട മുന്നറിയിപ്പു നൽകാൻ മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സുകളും ബ്ലിംഗർ ലൈറ്റുകളുമൊക്കെ പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ അമിത വേഗത്തിൽ പായുകയാണു വാഹനങ്ങൾ. നിരപ്പു പാതയായതിനാൽ ഇരുവശത്തേക്കും ശ്രദ്ധിക്കാതെയാണ് വാഹനങ്ങളോടിക്കുന്നത്. ഇതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.