വൈഡൂര്യ ഖനനം ചെയ്യാൻ 62 ഡിറ്റനേറ്ററും 43 പാക്കറ്റ് പശയും; വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടറും എത്തിച്ചു
Mail This Article
പാലോട് ∙ മണച്ചാല വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ടു സ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതിനെ തുടർന്നു പാലോട് പൊലീസ് കേസെടുത്തു. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടർ, മറ്റു പണിയായുധങ്ങൾ എന്നിവയ്ക്കു പുറമേ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഡിറ്റനേറ്റർ, പശ എന്നിവയും കണ്ടെടുത്തിരുന്നു. 62 ഡിറ്റനേറ്ററും 43 പാക്കറ്റ് പശയും കണ്ടെടുത്തതിനെത്തുടർന്നാണ് പൊലീസ് കേസ് എടുത്തത്. അതേസമയം പ്രതികളെ കണ്ടെത്താൻ വനംവകുപ്പ് ശ്രമം തുടരുന്നു.
ഫോറസ്റ്ററെ സ്ഥലം മാറ്റി
വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമായി നടക്കവേ പെരിങ്ങമ്മല സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറെ സ്ഥലം മാറ്റി. സിസിഎഫിന്റെ സന്ദർശനത്തിനു പിന്നാലെയാണു നടപടികൾ. ഇതേ സ്ഥാനത്തേക്കു ഭരതന്നൂർ സെഷൻ ഫോറസ്റ്റ് ഓഫിസറെ നിയമിക്കുകയും ചെയ്തു. പ്രതികളെ കുറിച്ചു ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ കൂടുതൽ പേർ ഉണ്ടെന്ന നിഗമനത്തിൽ ഇന്നലെയും പലരെയും വനം വകുപ്പ് ചോദ്യം ചെയ്തു. കല്ലാർ വഴി മണച്ചാലയിൽ എത്താൻ വലിയ ബുദ്ധിമുട്ടാണു. അതുകൊണ്ടു തന്നെ ബ്രൈമൂർ വഴിയാണു ഖനന സംഘം എത്തിയതെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെക്ക് പോസ്റ്റുകളിലെ ചിലരെ ഇന്നലെ മണിക്കൂറോളം ചോദ്യം ചെയ്തു.