ADVERTISEMENT

തിരുവനന്തപുരം ∙ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷൻമാരെയും ബന്ധുക്കൾ ഏറ്റെടുത്തിട്ടില്ലെന്ന് ആരോഗ്യ ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇതിൽ 24 സ്ത്രീകളും 42 പുരുഷൻമാരും ഇതര സംസ്ഥാനക്കാരാണ്.

ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ സർക്കാർ നിയോഗിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റണമെന്നു കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് പേരൂർക്കട  മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു നിർദേശം സർക്കാരിനു നൽകി. അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ഡയറക്ടർ ജനുവരിയിൽ ഉന്നതതല യോഗം വിളിച്ചു.

കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആരോഗ്യ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിന് എസ്റ്റിമേറ്റ് തയാറാക്കാനും അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്താനും തീരുമാനിച്ചതായി ഡയറക്ടർ അറിയിച്ചു.

നാലരക്കോടി രൂപ മുടക്കി ആധുനിക സൈക്യാട്രിക് വാർഡും 1.1 കോടി മുടക്കി  മെയിൽ ഫൊറൻസിക് വാർഡും നിർമിക്കും. ആധുനിക മനോരോഗ ചികിത്സയ്ക്കു പുതിയ ഒപി ബ്ലോക്ക് സ്ഥാപിക്കും. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഭക്ഷണമുണ്ടാക്കാനുള്ള ചുമതല കുടുംബശ്രീക്കു കൈമാറും.

ആശുപത്രിയിലെ സുരക്ഷാ സംവിധാനം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപിക്കണം. ആശുപത്രിയിൽ സിസിടിവി സ്ഥാപിക്കും. ശിക്ഷാ കാലാവധി കഴിഞ്ഞു ഫൊറൻസിക് സെല്ലിൽ കഴിയുന്ന രോഗികളെ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ പുനരധിവാസ കേന്ദ്രങ്ങളെ ഏൽപിക്കുമെന്നും ഡയറക്ടർ ഡോ.വി.മീനാക്ഷി സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.

തടവുകാർക്ക് പുനരധിവാസം

മാനസിക രോഗം ഭേദമായി തിരികെ ജയിലിൽ പ്രവേശിക്കുന്ന തടവുകാരുടെ പുനരധിവാസത്തിനായി കമ്മിഷൻ നിർദേശാനുസരണം തിരുവനന്തപുരം സെൻട്രൽ ജയിലിൽ മെന്റൽ ഹെൽത്ത് കെയർ സെന്റർ സ്ഥാപിക്കുമെന്നു ജയിൽ ഡിഐജി അറിയിച്ചു. കണ്ണൂർ, വിയ്യൂർ ജയിലുകളിൽ ഇവ നിലവിലുണ്ട്. കെട്ടിട നിർമാണത്തിനു മണ്ണുപരിശോധന തുടങ്ങി. എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കും. മെഡിക്കൽ  ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനുള്ള നിർദേശം സർക്കാരിനു സമർപ്പിച്ചതായി ഡിഐജി എം.കെ.വിനോദ് കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com