ആറ്റുകാൽ പൊങ്കാലയുടെ പുണ്യം, വാതിൽ തുറന്നിട്ട വീടുകൾ
Mail This Article
തിരുവനന്തപുരം ∙ ആരാണ്, എപ്പോഴാണ് ഒരു സഹായം ചോദിച്ച് വീട്ടിലേക്കു കയറി വരികയെന്ന് അറിയാത്തതിനാൽ ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ച ശേഷം പരിസരത്തെ വീടുകളുടെ ഗേറ്റുകളൊന്നും പൂട്ടാറില്ല. ആതിഥേയത്വത്തിന്റെ വാതിലുകൾ തുറന്നിട്ട് നഗരം കാത്തിരിക്കുകയായിരുന്നു– പൊങ്കാല അർപ്പിക്കാൻ എത്തുന്നവരെ വരവേൽക്കാൻ. എല്ലാ വഴികളും ആറ്റുകാലിലേക്ക് എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച.
ആദ്യമാദ്യം എത്തിയവർ ക്ഷേത്ര പരിസരത്ത് അടുപ്പൊരുക്കിയപ്പോൾ പിന്നീട് എത്തിയവർ ക്ഷേത്ര പരിസരത്തെ വീടുകളിൽ അഭയം തേടി. മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും സ്വന്തം ബന്ധുക്കളെ പോലെ അവരെ സ്വീകരിച്ചു. അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പോലെ അവർക്കു വേണ്ടതെല്ലാം നൽകി. വീട്ടിൽ തയാറാക്കിയ ഭക്ഷണം വിളമ്പി. വിശ്രമിക്കാൻ സ്വന്തം മുറികളിൽ കിടകക്കൾ ഒരുക്കി. പൊങ്കാല അർപ്പിക്കാനുള്ള അടുപ്പും വിറകുമെല്ലാം നൽകിയപ്പോൾ മറ്റു സ്ഥലങ്ങളിൽ നിന്നെത്തിയവരുടെ മനം നിറഞ്ഞ കാഴ്ചയായിരുന്നു ഇന്നലെ ആറ്റുകാലിലും പരിസരത്തും.
Also read: ആറ്റുകാലിൽ ശുചീകരണത്തിന് കൃത്രിമ മഴ; ആദ്യ മഴ വൈകിട്ട് 7.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ
സന്നദ്ധ സംഘടനകളുടെയും യുവാക്കളുടെ കൂട്ടായ്മയുടെയും നേതൃത്വത്തിൽ ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കാൻ മത്സരിക്കുന്ന കാഴ്ചയും വ്യത്യസ്ഥമായി. ജംക്‌ഷനുകൾ തോറും പ്രത്യേക പന്തലൊരുക്കിയാണ് ഭക്ഷണ, കുടിവെള്ള വിതരണം നടത്തിയത്. ഇന്നലെ ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും വിളമ്പിയ സ്ഥലങ്ങളുണ്ട്. ഇന്നത്തേക്കുള്ള വിഭവങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ രാത്രി. രാത്രിയിലെ വിരസത അകറ്റാനായി കവലകൾ തോറും കലാപരിപാടികളും സജ്ജീകരിച്ചിരുന്നു.
ഗാതഗതക്കുരുക്കു കാരണം വീർപ്പുമുട്ടിയ പല സ്ഥലങ്ങളിലും സ്വയം ഗതാഗത നിയന്ത്രണം ഏറ്റെടുക്കാനും യുവാക്കൾ സന്നദ്ധരായി. ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ ആറ്റുകാലിലേക്കുള്ള വഴി തേടി അലയുന്നുണ്ടായിരുന്നു. എന്നാൽ എല്ലാ വഴികളും ആറ്റുകാലിലേക്കായതിനാൽ വഴി ചോദിച്ച് ആർക്കും ബുദ്ധിമുട്ടേണ്ടി വന്നില്ല. പൊങ്കാലയർപ്പണത്തിനുളള സാധനങ്ങളുടെ വിൽപ്പനയും പൊടി പൊടിച്ചു.
Also read: ആറ്റുകാൽ പൊങ്കാല: അമരത്ത് രണ്ട് വനിതകൾ
മറ്റു ജില്ലകളിൽ നിന്ന് ഇന്നലെ എത്തിയവർ നഗരത്തിൽ എത്തിയ ശേഷമാണ് പൊങ്കാല കലങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങിയത്. ക്ഷേത്ര പരിസരം മുതൽ മണക്കാട്, കിഴക്കേകോട്ട, തമ്പാനൂർ റോഡുകളിലെല്ലാം ഭക്തർ അണമുറിയാതെ നീങ്ങുന്ന കാഴ്ചയായിരുന്നു രാവിലെ മുതൽ. ആറ്റുകാലമ്മയുടെ ദർശനത്തിനായി ഭക്തർ കൂട്ടത്തോടെയെത്തിയത് ക്ഷേത്രത്തെ ഇന്നലെ പൂരപ്പറമ്പാക്കി. മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് ദേവിയെ ദർശിക്കാനായത്. പുലർച്ചെ മുതൽ രാത്രി വൈകി വരെ നടപ്പന്തൽ നിറയെ ഭക്തർ തിങ്ങിനിറഞ്ഞ കാഴ്ചയായിരുന്നു. ദേവിയെ ഒരു നോക്കു കാണാൻ എന്തു ത്യാഗവും സഹിക്കാൻ തയാറായാണ് ഭക്തർ എത്തിയത്.
കൊഞ്ചിറവിളയിലെ അതിഥി വീട്
തിരുവനന്തപുരം ∙ എത്രാം തവണയാണ് ആറ്റുകാൽ ദേവിക്കു മുന്നിൽ പൊങ്കാലയർപ്പിക്കാൻ എത്തുന്നതെന്ന് ചങ്ങനാശേരി സ്വദേശി സുമതിക്ക് നിശ്ചയമില്ല. എന്നാൽ ഒന്നറിയാം– പൊങ്കാലയ്ക്കെത്തുമ്പോഴെല്ലാം താമസിക്കുന്നത് കൊഞ്ചിറവിളയിലെ ആശാറാണിയുടെ വീട്ടിലാണെന്ന്. ദൂര സ്ഥലങ്ങളിൽ നിന്ന് ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ എത്തുന്നവർക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാൻ ആറ്റുകാലിലെയും സമീപ പ്രദേശങ്ങളിലെയും വീട്ടുകാർ മത്സരമാണ്. സുമതിയ്ക്കൊപ്പം 20 പേരാണ് കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ഉദ്യോഗസ്ഥയായ ആശാറാണിയുടെ വീട്ടിലെത്തിയത്.
ഓച്ചിറ, ആറൻമുള, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെ താമസിക്കുന്നുണ്ട്. ഒരിക്കൽ വ്രതമായതിനാൽ ഇന്നലെ രാത്രി ഭക്ഷണം തയാറാക്കേണ്ടി വന്നില്ലെങ്കിലും ആവശ്യക്കാർക്ക് ഭക്ഷണം നൽകിയതായി വീട്ടുകാർ പറഞ്ഞു. എല്ലാവർഷവും വരുന്നതിനു മുൻപ് വിളിക്കും. മുൻകൂട്ടി അറിയിക്കാതെ എത്തുന്നവരുമുണ്ട്. ഭക്ഷണം നൽകുന്നതും അടുപ്പ് ഒരുക്കാൻ സൗകര്യം ഏർപ്പെടുത്തുന്നതുമെല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്നാണ് വീട്ടുകാരുടെ പക്ഷം.