വിഴിഞ്ഞത്ത് സ്വപ്ന പദ്ധതി നടപ്പാകുന്നു: സാധ്യതകൾ എടുത്തുപറഞ്ഞ് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് 15ന് ഹെവി ലോഡ് കാരിയർ കപ്പലിനെ സ്വീകരിക്കുമ്പോൾ സ്വപ്ന പദ്ധതി യാഥാർഥ്യമാകുകയാണ് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ഓഗസ്റ്റ് 17ന് അന്നത്തെ സർക്കാരാണ് കരാർ ഒപ്പുവച്ചത്. 2017 ജൂണിൽ ബെർത്തിന്റെ നിർമാണ ഉദ്ഘാടനം നടത്തി. പ്രകൃതിദുരന്തങ്ങളും മഹാമാരിയും പദ്ധതിയെ ചെറിയ തോതിൽ ബാധിച്ചു. 400 മീറ്റർ നീളമുള്ള 5 ബെർത്തുകളും 3 കിലോമീറ്റർ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ 400 മീറ്റർ ബർത്ത് പൂർത്തിയാക്കിയതിനെ തുടർന്നാണ് നൂറടി ഉയരമുള്ള പടുകൂറ്റൻ ക്രെയിനുമായി ലോഡ് കാരിയർ ഷിപ്പ് ഞായറാഴ്ച വിഴിഞ്ഞത്ത് എത്തുന്നത്. പുലിമുട്ടിന്റെ നിർമാണം അതിവേഗമാണ് പൂർത്തിയാക്കിയത്. 55 ലക്ഷം ടൺ പാറ ഉപയോഗിച്ച് 2960 മീറ്റർ പുലിമുട്ട് നിർമാണം കഴിഞ്ഞു. ഇതിൽ 2460 മീറ്റർ ആക്രൊപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കി. പുലിമുട്ട് നിർമാണത്തിന്റെ 30% പൂർത്തിയാക്കിയാൽ നൽകേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്കു നൽകി.
കേന്ദ്രത്തിൽ നിന്നുള്ള 817 കോടി ലഭ്യമാക്കാനുള്ള തടസ്സങ്ങൾക്ക്, തുറമുഖ മന്ത്രി കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പരിഹാരമാവുകയാണ്. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോമീറ്റർ റെയിൽ പാതയ്ക്ക് കൊങ്കൺ റെയിൽവേ തയാറാക്കിയ ഡിപിആറിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു. തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന് ഭൂമിയേറ്റെടുത്തു നൽകി. ഇതിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 2000 പേർക്ക് നേരിട്ട് തൊഴിൽ നൽകാവുന്ന ലോജിസ്റ്റിക് പാർക്ക് പദ്ധതി പ്രദേശത്ത് ആരംഭിക്കാൻ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തുള്ള ആളുകൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് മുന്തിയ പരിഗണന നൽകും. 50 കോടി രൂപ ചെലവിൽ അസാപ് നിർമിച്ച കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. ഇതു തുറമുഖ അധിഷ്ഠിത തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിങ് റോഡ്, തുറമുഖത്തിന്റെ കണക്ടിവിറ്റി കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലത്തീൻ അതിരൂപതയുടെ സാന്നിധ്യമുറപ്പിച്ച് സർക്കാർ ; ആർച്ച് ബിഷപ് എത്തിയശേഷം ഇന്നു കൂടിക്കാഴ്ച
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പലിനെ സർക്കാർ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ അതിരൂപതാ നേതൃത്വത്തിന്റെ സാന്നിധ്യമുറപ്പിച്ച് സർക്കാർ. ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുടെയും ആർച്ച് ബിഷപ് (ഇമെരിറ്റസ്) ഡോ.സൂസൈപാക്യത്തിന്റെയും പേര് വിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പുതിയ ക്ഷണപത്രം തയാറാക്കി. എന്നാൽ ഇവർക്കു ക്ഷണക്കത്ത് ലഭിച്ചെങ്കിലും പങ്കെടുക്കാനുള്ള സമ്മതം അറിയിച്ചതായി ലത്തീൻ അതിരൂപത പറയുന്നില്ല. കാസർകോട് ജില്ലയിലായിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ ആർച്ച് ബിഷപ്പിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ സെക്രട്ടറിയെയാണു ഫോണിൽ കിട്ടിയത്. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് എംഡി അദീല അബ്ദുല്ല ആർച്ച് ബിഷപ്പിനെ നേരിൽ കാണാൻ സമയം തേടിയിട്ടുണ്ട്. ആർച്ച് ബിഷപ് എത്തിയശേഷം ഇന്നു കൂടിക്കാഴ്ച നടന്നേക്കും.
പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരെയും വിശിഷ്ടാതിഥികളായി ചേർത്തിട്ടുണ്ട്. 15നു വൈകിട്ടു നാലിനു വിഴിഞ്ഞം തുറമുഖത്തെ പ്രത്യേക പന്തലിലാണു സ്വീകരണച്ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാൾ, വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, കെ.രാജൻ, വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡോ.ശശി തരൂർ എംപി, എം.വിൻസെന്റ് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.വേണു, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, അദാനി പോർട്ട് സിഇഒ കരൺ അദാനി, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ രാജേഷ് ഝാ എന്നിവരാണു വേദിയിലുണ്ടാവുക.
കപ്പൽ ബെർത്തിലേക്ക് ...
∙ രാവിലെ 8.00– രണ്ടു ഡോൾഫിൻ, ഒരു ഓഷ്യൻ ബ്രീസ് ടഗ്ഗുകൾ കപ്പലിനെ സ്വീകരിക്കാൻ പുറപ്പെടുന്നു.
∙ 9.42–കപ്പലിനു സമീപം എത്തിയ രണ്ടു ടഗ്ഗുകളിലെ ക്യാപ്റ്റൻമാർ കപ്പലിനുള്ളിലേക്ക്
∙ 10.00– രണ്ടു ടഗ്ഗുകളുടെ അകമ്പടിയോടെ കപ്പൽ വേഗം കുറച്ച് ബെർത്തിലേക്ക്..
∙ 10.30– ബെർത്തിനോട് അടുത്ത കപ്പലിനു ടഗ്ഗുകളിലൊന്നിൽനിന്നു വാട്ടർ സല്യൂട്ട്
∙10.45 –കപ്പൽ ബെർത്തിനു സമാന്തരമായി തിരിയുന്നു
∙10.50 –എൻജിൻ വേഗം കുറച്ച കപ്പലിനെ ടഗ്ഗുകളിലൊന്ന് പതിയെ തള്ളി ബെർത്തിലേക്കു നീക്കുന്നു
∙11.10 – കപ്പലിൽ നിന്നു ആദ്യ വടം (മൂറിങ്്) കരയിലേക്ക് എത്തി ബൊള്ളാർഡിൽ ബന്ധിക്കുന്നു.
∙11.30– കപ്പൽ പൂർണമായി ബർത്തിൽ അടുക്കുന്നു.
∙11.42– കപ്പലിൽ നിന്നു ഗോവണി പുറത്തേക്ക്
∙11.55 –കസ്റ്റംസ്, ഇമിഗ്രേഷൻ, ആരോഗ്യ വിഭാഗം, ഏജൻസി അധികൃതർ കപ്പലിനുള്ളിലേക്ക്
∙1.30– കപ്പലിനു ക്ലിയറൻസ് ലഭിച്ചു.