ADVERTISEMENT

കഴക്കൂട്ടം∙ നയപരമായ തീരുമാനം എടുക്കുമ്പോൾ കഴക്കൂട്ടം താലൂക്ക് രൂപീകരണത്തിനു പ്രഥമ പരിഗണന നൽകും എന്ന റവന്യു മന്ത്രി കെ. രാജന്റെ ഉറപ്പ് ഇനിയും പ്രാവർത്തികമായിട്ടില്ല. മുൻപ് നിയമസഭയിൽ കടകംപള്ളി സുരേന്ദ്രൻ ഉന്നയിച്ച സബ്മിഷനു മറുപടി പറയുമ്പോഴാണ് മന്ത്രി ഇപ്രകാരം അറിയിച്ചത്. സംസ്ഥാനത്തിലെ പുതിയ താലൂക്കുകളുടെ രൂപീകരണവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ല കലക്ടർമാരുടെ റിപ്പോർട്ട് ലഭ്യമായിട്ടുള്ളതും അതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് പുനഃസംഘടന സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കുന്നതിനായി ലാൻഡ് റവന്യു കമ്മിഷണറേറ്റ് തലത്തിൽ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. വർഷം പലതു കഴിഞ്ഞിട്ടും താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. 

തിരുവനന്തപുരം താലൂക്കിൽ 31 വില്ലേജുകൾ ആണുള്ളത്. തിരുവനന്തപുരം നഗരസഭയ്ക്കു പുറമേ മംഗലപുരം, പോത്തൻകോട്, കഠിനംകുളം, അണ്ടൂർക്കോണം, കല്ലിയൂർ, വെങ്ങാനൂർ എന്നീ പഞ്ചായത്തുകൾ തിരുവനന്തപുരം താലൂക്കിന്റെ പരിധിയിൽ ആണ്. തലസ്ഥാന നഗരമെന്ന നിലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം. ജനസംഖ്യ വർധിക്കുമ്പോഴും തിരുവനന്തപുരം താലൂക്കിലെ അധികാര പരിധി ഏകദേശം 300 ചതുരശ്ര കിലോമീറ്റർ ആയി തുടരുന്നത് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

തിരുവനന്തപുരം താലൂക്കിന്റെ അങ്ങേയറ്റത്തുള്ള ജനങ്ങൾക്ക് തിരുവനന്തപുരം താലൂക്കിൽ ഓഫിസിൽ എത്തിച്ചേരാൻ 28 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. തിരുവനന്തപുരം താലൂക്കിൽ നിന്നും 16 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഐടി നഗരമാണ് കഴക്കൂട്ടം. അതിവേഗം വളർന്നു വികസിച്ച് ആധുനിക സൗകര്യങ്ങളോട് കൂടി വളരുകയാണ് കഴക്കൂട്ടം. നിലവിലെ തിരുവനന്തപുരം താലൂക്കിലെ ഭാഗങ്ങളായ കഠിനംകുളം, മേനംകുളം, അയിരൂർപ്പാറ, വെയിലൂർ, മേൽതോന്നയ്ക്കൽ, കീഴ്തോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർക്കോണം, ഉളിയാഴ്ത്തുറ, കഴക്കൂട്ടം, ആറ്റിപ്ര, ചെറുവയ്ക്കൽ, പാങ്ങപ്പാറ, ഉള്ളൂർ എന്നീ വില്ലേജുകൾ ഉൾപ്പെടുത്തി കഴക്കൂട്ടം ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരിക്കാവുന്നതാണെന്നു ജില്ലാ കലക്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

പുതിയ കഴക്കൂട്ടം താലൂക്ക് രൂപീകരിക്കുമ്പോൾ അതിന്റെ ആസ്ഥാനമാക്കാനായി ഇപ്പോൾ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തിക്കുന്ന കഴക്കൂട്ടത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാനുള്ള പണം അനുവദിച്ചെങ്കിലും ഭൂമി നിയമക്കുരുക്കിൽ കിടക്കുന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കാൻ ആയിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്തും കഴക്കൂട്ടം താലൂക്ക് രൂപീകരണം സജീവ ചർച്ച ആയെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. 2024 അവസാനിക്കുന്നതിനു മുൻപെങ്കിലും കഴക്കൂട്ടം താലൂക്ക് രൂപീകരണം സാധ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com